sanjita-chanu

പരിശോധനയിലെ പിഴവുമൂലം ഉത്തേജകമരുന്നടിക്കാരിയായി മുദ്രകുത്തിയ വനിതാ വെയ്റ്റ്ലിഫ്ടിംഗ് താരം സഞ്ജിത ചാനുവിന് 2018ലെ അർജുന അവാർഡ് നൽകും

ന്യൂഡൽഹി : മൂന്ന് വർഷം നീണ്ട നാണക്കേടിനും അപമാനത്തിനുമൊടുവിൽ സത്യം തെളിഞ്ഞ് വിശുദ്ധയാക്കപ്പെട്ട ഇന്ത്യൻ വനിതാ വെയ്റ്റ്ലിഫ്ടിംഗ് താരം സഞ്ജിത ചാനുവിനോട് പ്രായാശ്ചിത്തം ചെയ്യാനൊരുങ്ങി കേന്ദ്ര കായികമന്ത്രാലയം.ഉത്തേജകമരുന്നടിക്കാരിയെന്ന പേരിൽ തടഞ്ഞുവയ്ക്കപ്പെട്ട 2018ലെ അർജുന അവാർഡ് താരത്തിന് നൽകുമെന്നാണ് കായികമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

വർഷങ്ങൾ നീണ്ട ചർച്ചകൾക്കും പരിശോധനകൾക്കുമൊടുവിൽ ഇന്റർ നാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷനാണ് (ഐ.ഡബ്ല്യു.എഫ്) ചാനു നിരപരാധിയാണെന്ന് പ്രഖ്യാപിച്ചത്. പരിശോധനയ്ക്ക് എടുത്ത സാമ്പിളിലെ പൊരുത്തക്കേട് മൂലമാണ് തെറ്റിദ്ധാരണയുണ്ടായതെന്ന് തെളിഞ്ഞതിനാൽ ചാനുവിന്റെ വിലക്ക് പൂർണമായും പിൻവലിക്കുന്നതായും ഫെഡറേഷൻ അറിയിച്ചിരുന്നു.

2017 നവംബറിൽ അമേരിക്കയിൽ നടന്ന ലോകചാംപ്യൻഷിപ്പിനു മുന്നോടിയായാണ് ചാനുവിനെ ഉത്തേജക പരിശോധനയ്ക്കു വിധേയയാക്കിയത്. മൂത്രസാമ്പിളിൽ അനബോളിക് സ്റ്റിറോയ്ഡ് സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 2018 മേയ് 15ന് ആദ്യവിലക്ക് നിലവിൽവന്നു. അതേവർഷം സെപ്റ്റംബറിൽ ചാനുവിന്റെ രണ്ടാം സാംപിളും പോസിറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചു. എന്നാൽ, സാംപിൾ എടുത്തതിലും പരിശോധിച്ചതിലും സംഭവിച്ച പൊരുത്തക്കേടാണ് തെറ്റായ റിപ്പോർട്ട് ലഭിക്കാൻ കാരണമെന്നു പിന്നീടു വ്യക്തമായി. ചാനുവിന്റെ സാമ്പിൾ പരിശോധിച്ച യുഎസിലെ സോൾട്ട് ലേക്ക് സിറ്റിയിലെ ലാബിന്റെ അംഗീകാരം അടുത്തയിടെ റദ്ദാക്കിയിരുന്നു.

2014, 2018 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണമെഡൽ ജേത്രിയാണു ചാനു. 53 കിലോഗ്രാം വിഭാഗത്തിൽ കോമൺവെൽത്ത് സ്നാച്ച് റെക്കോർഡും ചാനുവിന്റെ പേരിലാണ്.ഇൗ നേട്ടങ്ങൾ പരിഗണിച്ചാണ് 2018ലെ അർജുന അവാർഡിനായി സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. എന്നാൽ അതിന് പിന്നാലെ ഉത്തേജകക്കേസ് വന്നു. 2017ൽ തന്നെ അർജുനയ്ക്ക് തിരഞ്ഞെടുക്കാതിരുന്നതിനെതിരെ സഞ്ജിത ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇൗ കേസിലെ കോടതി നിർദ്ദേശപ്രകാരം 2018ലെ അവാർഡ് നൽകുന്നത് കുറ്റവിമുകതയാക്കപ്പടുന്നവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.