death

വാഷിംഗ്ടൺ: ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട് ഒരു മാസമാകുമ്പോൾ, സമാനമായ മറ്റൊരു മരണത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ അമേരിക്കയെ പ്രകമ്പനം കൊളളിക്കുന്നു. ലാറ്റിനോ വംശജൻ കാർലോസ് ഇൻഗ്രാം ലോപസ് എന്ന 27കാരനാണ് അരിസോണയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.
കൈകളിൽ വിലങ്ങുവെച്ച് ലോപ്പസിന്റെ വയറിൽ പൊലീസ് അയാളുടെ തല പിടിച്ചമർത്തി. 12 മിനിട്ടോളം ഇപ്രകാരം ചെയ്തു. ലോപസ് വെള്ളം വേണമെന്ന് പറയുന്നതും ഉറക്കെ കരയുന്നതും വീഡിയോയിലുണ്ട്. പിന്നീട് ശ്വാസം കിട്ടാതെ നിശബ്‍ദനാകുന്നതും കാണാം.
ഏപ്രിൽ 21നാണ് സംഭവം നടന്നത്. സംഭവം പുറത്തുവന്നതോടെ അരിസോണയിലെ ടുക്സൺ പൊലീസ് മേധാവി ക്രിസ് മാഗ്‍നസ് രാജി സന്നദ്ധത അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഓഫീസർമാർ രാജവച്ചു.
എന്നാൽ, ടക്സൺ സിറ്റി മാനേജർ മാഗ്‍നസിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കറുത്തവർഗക്കാർക്കെതിരായ പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും പൊലീസ് വകുപ്പ് തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ആഴ്‍ചകളായി ടക്സണിൽ പ്രതിഷേധം നടക്കുകയായിരുന്നു.