ഡൊഡോമ : അവിചാരിതമായി 2.4 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന അമൂല്യമായ രണ്ട് രത്നകല്ലുകൾ കണ്ടെത്തിയതോടെ ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ഒരു ഖനി തൊഴിലാളി. ടാൻസാനിയയ്ക്ക് വടക്കുള്ള മാൻയാറാ മേഖലയിലാണ് സംഭവം. സ്ഥലത്തെ ഒരു ടാൻസാനൈറ്റ് ഖനിയിലെ തൊഴിലാളിയായ സനിന്യൂ ലെയ്സെർ എന്നയാൾ കടും വൈലറ്റ് - നീല നിറത്തിലുള്ള വളരെ അപൂർവമായ കൂറ്റൻ രണ്ട് ടാൻസാനൈറ്റ് രത്നകല്ലുകൾ കണ്ടെത്തി. തന്റെ കണ്ടെത്തൽ സർക്കാർ അധികൃതരെ അറിയിച്ചതിന് ഇയാൾക്ക് സമ്മാനമായി ലഭിച്ചത് 7.74 ബില്യൺ ടാൻസാനിയൻ ഷില്ലിംഗ് ( 25 കോടിയോളം രൂപ ) ആണ്. സാധാരണക്കാരനായ ലെയ്സെർ ഇതോടെ നാട്ടിലെ കോടീശ്വരനായി മാറി.
നാല് ഭാര്യമാരും 30ലധികം മക്കളുമുണ്ട് 52 കാരനായ ലെയ്സറിന്. ഇത്രയും വലിയ തുക ലഭിച്ചതിന്റെ സന്തോഷത്തിൽ തന്റെ ഗ്രാമത്തിൽ വമ്പൻ ആഘോഷ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ലെയ്സർ. ബീഫാണ് പാർട്ടിയിലെ പ്രധാന വിഭവം. തനിക്ക് ലഭിക്കുന്ന തുക കൊണ്ട് തന്റെ നാട്ടിൽ ഒരു സ്കൂളും ഷോപ്പിംഗ് മാളും പണിയാനാണ് ലെയ്സറുടെ ആഗ്രഹം. പണമില്ലാത്തതിനാൽ ലെയ്സറുടെ ഗ്രാമത്തിലുള്ള പലർക്കും തങ്ങളുടെ കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാൻ നിവൃത്തിയില്ല. തന്റെ 2,000 പശുക്കളെ പരിപാലിക്കുന്ന ജോലി ഇനിയും തുടരുമെന്നും തന്റെ ജീവിത ശൈലിയിൽ മാറ്റമൊന്നും വരില്ലെന്നും ലെയ്സർ അറിയിച്ചു.
ആദ്യത്തെ രത്നകല്ലിന് 9 കിലോഗ്രാമും രണ്ടാമത്തതിന് 4.9 കിലോഗ്രാമുമായിരുന്നു ഭാരം. കഴിഞ്ഞാഴ്ചയാണ് ഈ കൂറ്റൻ ടാൻസാനൈറ്റുകൾ ലെയ്സർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ലെയ്സറിൽ നിന്നും രണ്ട് രത്നകല്ലുകളും സ്വീകരിച്ച ബാങ്ക് ഒഫ് ടാൻസാനിയ പ്രതിനിധികൾ സമ്മാനതുക ഇയാൾക്ക് കൈമാറി. നാട്ടിലെ ടെലിവിഷനിൽ പരിപാടി സംപ്രേഷണം ചെയ്യുകയും ചടങ്ങിനിടെ ലെയ്സറെ ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുലി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.