ബോളിവുഡ് ഗായകൻ സോനു നിഗത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധായികയും നടിയുമായ ദിവ്യ ഖോസ്ലാ കുമാർ. സോനു നിഗത്തിന് ഗുണ്ടാത്തലവൻ അബു സലിമുമായി ബന്ധമുണ്ടെന്നാണ് ദിവ്യ ആരോപിക്കുന്നത്. താരത്തിന്റെ ഭർത്താവും എന്റർടെയ്ൻമെന്റ് ഭീമൻ ടി സീരീസിന്റെ തലവനുമായ ഭൂഷൻ കുമാറിനെതിരെ സോനു നിഗത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വിമർശനം.
സംഗീതരംഗത്ത് അധികം വൈകാതെ ഒരു ആത്മഹത്യ നിങ്ങൾ കേൾക്കുമെന്ന് പറഞ്ഞുകൊണ്ട് സോനു നിഗം വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ സംഗീതരംഗം ഭരിക്കുന്ന രണ്ട് മാഫിയകളെക്കുറിച്ചാണ് പറഞ്ഞത്. ടീ സീരിസിനെയാണ് സോനും ഇതിലൂടെ ലക്ഷ്യം വച്ചത്. കൂടാതെ ഭൂഷൻ ഒരിക്കൽ തന്നെവന്ന് കണ്ട് അബു സലിമിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചുവെന്നും സോനു നിഗം പറഞ്ഞിരുന്നു. അബു സലിമും സോനു നിഗവും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ദിവ്യ പറയുന്നത്. അതിനാൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
സോനു നന്ദിയില്ലാത്തവനാണെന്നും ദിവ്യ ആരോപിച്ചു. ടി സീരീസിന്റെ സ്ഥാപകനും ഭൂഷന്റെ പിതാവുമായ ഗുൽഷൻ കുമാറിന്റെ മരണത്തിനു പിന്നാലെ കമ്പനി തകരുമെന്ന് വിചാരിച്ച് സോനു മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ടു. 18കാരനായ ഭൂഷനെ പിന്തുണയ്ക്കാനോ പ്രതിസന്ധിഘട്ടത്തിൽ കമ്പനിക്കൊപ്പം നിൽക്കാനോ തയാറായില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു. കുറച്ചു ദിവസങ്ങളായി ടി സീരിസിനും ഭുഷൻ കുമാറിനുമെതിരെ സോനു നിഗം കാമ്പെയിൻ നടത്തുകയാണെന്നും ദിവ്യ ആരോപിച്ചു.
പുതുമുഖങ്ങൾക്ക് കമ്പനി അവസരം കൊടുക്കുന്നില്ലെന്നും സോനു ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തങ്ങൾക്കൊപ്പം വർക്ക് ചെയ്യുന്ന ആയിരക്കണക്കിന് പേരും ഇൻഡസ്ട്രിയുടെ പുറത്തുനിന്നുള്ളവരാണെന്നും മറ്റ് പ്രമുഖരുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്തമാക്കി. കൂടാതെ നിരവധി പേർക്ക് തങ്ങൾ അവസരം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. നേഹ കക്കർ, രാകുൽ പ്രീത് സിംഗ്, ഹിമാൻഷ് കൊഹ്ലി തുടങ്ങിയവരെയെല്ലാം സിനിമയിലേക്ക് കൊണ്ടുവന്നത് താനാണെന്നും ദിവ്യ പറഞ്ഞു. സംഗീത രംഗത്തെ വലിയ താരമായിരുന്ന സോനു നിഗം എത്രപേർക്ക് അവസരം നൽകിയെന്ന് വ്യക്തമാക്കാനും അവർ ആവശ്യപ്പെട്ടു.