pic

സംസ്ഥാനത്തെ പാർട്ടി അംഗങ്ങളുടെ വീടുകളിലെല്ലാം പച്ചക്കറി കൃഷി ആരംഭിക്കാൻ സിപിഎം ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 22ന് ഭൗമദിനത്തിലാണ് പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അന്നേദിവസം വീട്ടുവളപ്പിൽ കൃഷി ആരംഭിച്ചിരുന്നു. ഇപ്പോൾ അന്ന് നട്ട വെണ്ടയുടെ ആദ്യ വിളവെടുപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് കോടിയേരി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടുവളപ്പിലാണ് കോടിയേരി കൃഷി ചെയ്തത്.

'സംസ്ഥാനത്തെ പാർട്ടി അംഗങ്ങളുടെ വീടുകളിലെല്ലാം പച്ചക്കറി കൃഷി തുടങ്ങാൻ സിപിഎം ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ലോക ഭൗമദിനത്തിൽ ഞാനും കുട്ടികളും വീട്ടിൽ ചെറിയ രീതിയിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. പച്ചക്കറി തൈകൾക്ക് വെള്ളവും വളവും നൽകിയതൊക്കെ പ്രധാനമായും പേരക്കുട്ടികളാണ്. ഞങ്ങളുടെ അടുക്കള തോട്ടത്തിലെ വെണ്ടയിൽ നിന്നും ഇന്ന് ആദ്യ വിളവെടുപ്പ് നടത്തി. പാർട്ടി സഖാക്കൾ വീട്ടിലും നാട്ടിലും പച്ചക്കറി കൃഷി നടത്തുന്നുണ്ടല്ലൊ. സുഭിക്ഷ കേരളത്തിനായി നമ്മളാൽ കഴിയുന്നത് നമുക്ക് ചെയ്യാം.' എന്ന് കേടിയേരി കുറിച്ചു.

ലോക ഭൗമദിനത്തിൽ പാർട്ടി അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ അഞ്ചുലക്ഷത്തോളംപേർ വീടുകളിൽ പച്ചക്കറി തൈകൾ നട്ട്‌ ക്യാമ്പയിന്റെ ഭാഗമായെന്ന് നേതാക്കൾ അറിയിച്ചിരുന്നു. കൊവിഡിന്റെ സാഹചര്യത്തിൽ ഭാവിയിലുണ്ടാകാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട്‌ കൃഷി വ്യാപിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്താണ് പച്ചക്കറികൃഷിക്ക് തുടക്കമിട്ടത്.