petrol

കൊച്ചി: രാജ്യത്ത് തുടർച്ചയായ ഇരുപതാം ദിവസവും ഇന്ധന വിലയിൽ വർദ്ധന. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 80 രൂപ 29 പൈസയും, ഡീസലിന് 76 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇരുപത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും, ഡീസലിന് 10 രൂപ 21 പൈസയുമാണ് കൂടിയത്.

രാജ്യത്ത് ജൂൺ ഏഴ് മുതലാണ് പെട്രോൾ,ഡീസൽ വില ഉയരാൻ തുടങ്ങിയത്.ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുമ്പ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ, നിലവിൽ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർദ്ധനവും, പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.