കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ മുഖം മാറുന്നു, അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രിയാക്കി ഉയർത്തുന്നതിന് പദ്ധതിയായി. നിർമാണ ജോലികൾ ജൂലൈ രണ്ടാംവാരം തുടങ്ങും. കിഫ്ബിയിൽ നിന്നും അനുവദിച്ച 67.67 കോടി രൂപയുടേതാണ് വികസന പദ്ധതികൾ. പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുകയാണ്. രണ്ട് കെട്ടിടങ്ങളൊഴികെ മറ്റെല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കും. പൊളിക്കുന്നതിന് മുൻപുതന്നെ നിർമാണം തുടങ്ങാൻ കഴിയും. പൊളിച്ച് നീക്കുന്നതിനായി 13 ലക്ഷം രൂപയുടെ ടെണ്ടറായിട്ടുണ്ട്.
ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഡയഗനോസ്റ്റിക് ബ്ലോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമിക്കുന്നത്. 233 കിടക്കകളുള്ള വാർഡാണ് നിർമിക്കുക. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമാണ ചുമതല. സിവിൽ വർക്കുകൾക്കായി 64.32 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിനായി കൂടുതൽ തുക ലഭിക്കും.
അപകടത്തിൽപ്പെടുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ
കൊല്ലം - തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കരയിൽ താരതമ്യേന അപകട നിരക്ക് കൂടുതലാണ്. ചെറിയ അപകടങ്ങളിൽപ്പെടുന്നവരെപ്പോലും മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്. പുതിയ സംവിധാനങ്ങൾ എത്തുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ട്രോമോകെയർ യൂണിറ്റ് പൂർണ സജ്ജമായിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് ഹോട്ട് സ്പോട്ടുകളിൽ നിന്ന് വരുന്ന രോഗികൾക്കായി പ്രത്യേക ഓപ്പറേഷൻ തിയേറ്ററും ലേബർ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 1.98 കോടി രൂപ മുടക്കി സ്ഥാപിച്ച സി.ടി സ്കാൻ യൂണിറ്റും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
നിർമാണ ഉദ്ഘാടനം ഉടൻ : പി.ഐഷാപോറ്റി എം.എൽ.എ
താലൂക്ക് ആശുപത്രിയുടെ ഹൈടെക് വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. ആരോഗ്യ മന്ത്രി തീയതി നിശ്ചയിച്ചുതരുന്ന മുറയ്ക്ക് ജൂലൈ രണ്ടാം വാരത്തിനുള്ളിൽ നിർമാണ ഉദ്ഘാടനം നടത്തും.