തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ഓൺലൈനിൽ തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശം തള്ളുന്നതാണ് നാഗാലാൻഡിലെ മലയാളിയായ ഐ.എ. എസ് ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കോഡ്. കേരളത്തിൽ വിവാദമായ ഓൺലൈൻ പഠനം ട്രയലായി തുടങ്ങിയത് ജൂൺ ഒന്നിനായിരുന്നെങ്കിൽ നാഗാലാൻഡിൽ മെയ് ഒന്നിന് തന്നെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. അതിന്റെ പിറകിലുള്ളത് നാഗാലാൻഡിലെ വിദ്യാഭ്യാസ ഡയറക്ടരും 2012 ബാച്ചിലെ മലയാളി ഐ.എ.എസ് ഓഫീസറുമായ സി.ഷാനവാസാണ്.
വടക്കുകിഴക്കൻ മേഖലയിലെ കൊച്ചു സംസ്ഥാനമായ നാഗാലാൻഡിൽ സാക്ഷരത 79.55 ശതമാനം വരുമെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവർ വളരെ പിറകിലായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇനി സ്കൂൾ തുറന്നിട്ട് മതി വിദ്യാഭ്യാസം എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. കമ്യൂണിക്കേഷൻ രംഗത്തെ നൂതന സൗകര്യങ്ങളൊക്കെ വളരെ ചെറിയ വിഭാഗത്തിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓൺലൈൻ വിദ്യാഭ്യാസം പ്രായോഗികമാണെന്ന് ആർക്കും വലിയ വിശ്വാസമുണ്ടായിരുന്നില്ല.
ഈ സമയത്താണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ദൂർദർശൻ വഴി ക്ലാസുകൾ നടത്തുന്ന കാര്യം ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോടാവശ്യപ്പെട്ടത്. ഇതോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ ഷാനവാസ് ഓൺലൈൻ വിദ്യാഭ്യാസത്തിന് മുൻകൈ എടുക്കുന്നത്. ലോക്ക്ഡൗൺ ഉള്ളതിനാൽ തലസ്ഥാനമായ കൊഹിമയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും 50 ഓളം അദ്ധ്യാപകരെ തിരഞ്ഞെടുത്താണ് ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യാനുള്ള പഠന സാമഗ്രികൾ തയ്യാറാക്കിയത്. ആദ്യം വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തന്നെ താൽക്കാലിക വീഡിയോ റെക്കോഡിംഗ് സ്റ്റുഡിയോ തുടങ്ങി. ആദ്യം ദിവസം മൂന്നുമണിക്കൂറായിരുന്ന സംപ്രേഷണം. എട്ടു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കും 12ാം ക്ലാസിലേക്കും മെയ് ഒന്നിന് ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ജൂൺ ഒന്നു മുതൽ അഞ്ച് മുതൽ ഏഴ് ക്ലാസിലേക്കും വ്യാപിപ്പിച്ചു. വീട്ടിൽ ടി.വി ഇല്ലാത്തവർക്ക് വില്ലേജ് ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും ടി.വി കാണാൻ സംവിധാനം ചെയ്തു. പല സ്ഥലങ്ങളിലും ദൂരദർശന് നെറ്റ് വർക്ക് കവറേജ് ഉണ്ടാക്കാൻ ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനവും തുടങ്ങി.
സാമൂഹ്യ മാദ്ധ്യമങ്ങളെയും ഓൺലൈൻ ക്ലാസിനായി കൂടുതൽ ആശ്രയിച്ചു. പഠിപ്പിച്ച എല്ലാ പാഠഭാഗങ്ങളും യൂട്യൂബ് വഴി പ്രചരിപ്പിച്ചു. ഡിപ്പാർട്ട്മെന്റിന്റെ ഫെയിസ് ബുക്ക് പേജ് വഴിയും പാഠഭാഗങ്ങൾ നൽകി. യൂട്യൂബിൽ 20,700 ഉം ഫേസ് ബുക്ക് പേജിൽ 12,500 സബ്സ്ക്രൈബേഴ്സ് ഉണ്ടിപ്പോൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ യൂട്യൂബ് ചാനൽ കാണുന്നുണ്ട്. ഇതുകൂടാതെ ക്ലാസ് അടിസ്ഥാനത്തിൽ പാഠങ്ങളുടെ ഡി.വി.ഡിയും പെൻഡ്രൈവുകളും വിതരണം ചെയ്യാനൊരുങ്ങുകയാണ് ഷാനവാസിന്റെ നേതൃത്വത്തിൽ നാഗാലാൻഡിലെ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ദ്ധരെയും പാഠഭാഗം തയ്യാറാക്കാനായി വിദ്യാഭ്യാസ വകുപ്പ് സമീപിച്ചിട്ടുണ്ട്.