-mette-frederiksen

കോപ്പൻഹേഗൻ : യൂറോപ്യൻ കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി വിവാഹം മാറ്റി വച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ. ഇത് മൂന്നാം തവണയാണ് മെറ്റെ ഫ്രെഡറിക്സണിന്റെ വിവാഹം മാറ്റി വയ്ക്കുന്നത്. കൊവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്ന സുപ്രധാന ചർച്ച ജൂലായ് 17, 18 തീയതികളിലാണ് നടക്കുന്നത്.

ലോക്ക് ഡൗണുകൾ പ്രഖ്യാപിച്ചതിന് ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ആദ്യത്തെ യോഗമാണ് ഇത്. ജൂലായ് 18നാണ് മെറ്റെയും, ബോ ടെൻഗ്ബെർഗുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങൾക്കുള്ള ധനസഹായം പദ്ധതികൾ ആവിഷ്കരിക്കാനാണ് യോഗം. കഴിഞ്ഞ ഏതാനും ചില ദിവസങ്ങൾക്ക് മുമ്പാണ് ബ്രസൽസിൽ വച്ച് നടക്കാൻ പോകുന്ന ഉച്ചകോടിയുടെ തീയതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ കാര്യങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും, വിവാഹത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ തങ്ങൾ തയാറാണെന്നും മെറ്റെ പറയുന്നു.

മെറ്റെയുടെ മാറ്റി വച്ച വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാൽ പുതിയ തീയതി അറിയിച്ചിട്ടില്ല. 2019ലാണ് ഇവരുടെ വിവാഹ തീയതി ആദ്യമായി മാറ്റി വച്ചത്. അന്ന് രാജ്യത്തെ പൊതു തിരഞ്ഞെടുപ്പാണ് തടസമായത്. യൂറോപ്പിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. ഏപ്രിൽ മുതൽ ലോക്ക് ഡൗൺ ഇളവുകൾ ഡെൻമാക്കിൽ പ്രാബല്യത്തിൽ വന്നു.

നിലവിൽ 12,636 പേർക്കാണ് ഡെൻമാർക്കിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 603 പേർ മരിച്ചു. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. സോഷ്യൽ ഡെമോക്രാറ്റ്സ് പാർട്ടി നേതാവായ മെറ്റെ കഴിഞ്ഞ വർഷം ജൂണിൽ 41ാം വയസിലാണ് ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മെറ്റെ.