കൊല്‍ക്കത്ത:വയറുവേദന കഠിനമായതിനെതുടർന്നാണ് മുപ്പതുകാരി ആശുപത്രിയില്‍ എത്തിയത്.വിശദമായ പരിശോധനനടത്താൻ ഡോക്ടര്‍ തീരുമാനിച്ചു.എന്നാൽ പരിശോധനാ ഫലം വന്നപ്പോൾ ഡോക്ടര്‍മാരും 'യുവതിയും' ഞെട്ടി.പരിശോധന റിപ്പോർട്ട് വന്നപ്പോൾ ഇവര്‍ പുരുഷനാണെന്ന് കണ്ടെത്തി.ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ ക്യാന്‍സറാണെന്നായിരുന്നു പരിശോധനഫലം.സ്ത്രീയായി ജീവിച്ചയാൾ യഥാർത്ഥത്തിൽ പുരുഷനാണെന്ന് തെളിയുക.
22,000 പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ആന്‍ഡ്രോജെന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നതാണ് രോഗം.കാഴ്ചയിലും പെരുമാറ്റത്തിലും ലൈംഗികാവയവത്തിലും സ്ത്രീയായിക്കുമെങ്കിലും ഇവര്‍ പുരുഷന്മാരായിരിക്കും.എന്നാല്‍ ജന്‍മനാ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഇല്ലതിരുന്ന യുവതിക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ല.
അവരുടെ 28 വയസുള്ള സഹോദരിയേയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇവര്‍ക്കും ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്ന് കണ്ടെത്തി. ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കുന്ന അവസ്ഥയാണിത്.ബംഗാളിലെ ബിര്‍ഭും ജില്ലക്കാരിയായ യുവതി നേതാജി സുഭാഷ് ചന്ദ്ര ബോസ് കാന്‍സര്‍ ഹോസ്പിറ്റലിലായിരുന്നു ചികിത്സ തേടിയത്. ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്.പരിശോധനയില്‍ ഇവര്‍ സ്ത്രീയല്ലെന്നും പുരുഷനാണെന്നും തെളിഞ്ഞു.ഇവരെ കീമോതെറാപ്പിക്ക് വിധേയമാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വര്‍ഷമായി.കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുകയും ചെയ്തിരുന്നു. നിലവില്‍ രോഗിയെയും ഭര്‍ത്താവിനെയും കൗണ്‍സിലിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പുരുഷലൈംഗികാവയവം ശരീരത്തിനുള്ളില്‍ വികസിച്ചിട്ടില്ലാത്തതിനാല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല. അതേസമയം സ്ത്രീ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് സ്ത്രീകളുടെ സവിശേഷതകള്‍ ലഭിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ അമ്മയുടെ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഇത് ജനിതക പ്രശ്‌നമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിചേർത്തു.