ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല ആഗസ്റ്റ്14ന് ബംഗളൂരു ജയിൽ നിന്ന് മോചിതയാവുമെന്ന് ബി.ജെ.പി നേതാവ് ഡോ. അസീർവതം ആചാരിയുടെ ട്വീറ്റ്.
2017 ഫെബ്രുവരി 15നാണ് ശശികല ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയത്.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ ജയിൽവാസം പൂർത്തിയാകാനിരിക്കവെയാണ് ബി.ജെ.പിയുടെ ഡോക്യുമെന്ററി ആൻഡ് ലൈബ്രററി ഡിപ്പാർട്ട്മെന്റിന്റെ കോ- ഓർഡിനേറ്ററായ ഡോ. അസീർവതത്തിന്റെ ബ്രേക്കിംഗ് ട്വീറ്റ്.
ഭർത്താവ് നടരാജൻ രോഗബാധിതനായപ്പോൾ 2017 ഒക്ടോബറിൽ ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. 2019 മാർച്ചിൽ നടരാജൻ മരിച്ചതിനെ തുടർന്ന് 12 ദിവസത്തെ പരോളും നൽകിയിരുന്നു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശശികലയുടെ മടങ്ങിവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ ബലാബലങ്ങൾക്ക് മാറ്റമുണ്ടാക്കും. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.