കായംകുളം: ക്വാറന്റീനിലിരിക്കെ മാർഗനിർദേശം അവഗണിച്ച് നാട്ടിൽ കറങ്ങിയ അച്ഛനും മകനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കായംകുളം നഗരത്തിൽ നിയന്ത്രണം കർശനമാക്കി. മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ് ഇവർ.
മാർഗനിർദേശം ലംഘിച്ച് ഇവർ ഡോക്ടറെ കണ്ട് ചികിത്സ തേടുകയും സ്കാനിംഗ് സെന്ററിലേക്കും മാർക്കറ്റിലേക്കും പോകുകയും ചെയ്തിരുന്നു. ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഡോക്ടറും സ്കാനിംഗ് സെന്ററിലെ രണ്ടു ജീവനക്കാരും നിലവിൽ ക്വാറന്റീനിലാണ്.
ഭർത്താവും ഭാര്യയും മകനുമടങ്ങിയ കുടുംബം 20 ദിവസം മുമ്പാണ് മുംബെയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. നാട്ടിലെത്തിയ ശേഷം ഇവർ ചെന്നിത്തലയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.
രണ്ടു ദിവസം മുൻപ് ഗൃഹനാഥന് ശാരീരിക അസ്വസ്തയുണ്ടായതിനെ തുടർന്ന് ഇയാളെ ആംബുലൻസിൽ കായംകുളത്തെത്തിച്ച് ഡോക്ടറെ കാണിച്ച് ചികിത്സ തേടി. എന്നാൽ കഴിഞ്ഞ ദിവസം ഇവർ ഓട്ടോയിൽ വീണ്ടും ഡോക്ടറെ കാണാനെത്തിയിരുന്നു. ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഇവർ സ്കാനിംഗ് നടത്തുന്നതിനായും പോയി.
ഇതിനു ശേഷമാണു മാർക്കറ്റിലെത്തി ഇറച്ചിയും പലചരക്കുകടയിൽ നിന്നും ഉള്ളിയും മറ്റും വാങ്ങി ശേഷം ഇവർ മടങ്ങിയത്. വെള്ളിയാഴ്ചയാണ് ഗ്രഹനാഥനും മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.