ഹിന്ദി ടെലിവിഷൻ സീരിസ് നിർമാതാവ് ഏക്താ കപൂർ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയുണ്ട്. 1998ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഒരു വീഡിയോ ആണിത്. അതിലെ ഒരു മത്സരാർഥിയെ നമുക്കേവർക്കും അറിയാം. ഏക്തയുടെ സുഹൃത്തും ബിജെപി നേതാവും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമാണ് ആ പെൺകുട്ടി . മറ്റാരുമല്ല, സ്മൃതി ഇറാനി.
മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് 21 വയസായിരുന്നു സ്‌മൃതിയ്ക്ക്. അന്നും രാഷ്ട്രീയത്തിൽ താത്പര്യമായിരുന്നു അവർക്ക്. മത്സരവേദിയിൽ സ്മൃതി രാഷ്ട്രീയത്തോടുള്ള തന്റെ താത്പര്യത്തെ കുറിച്ച് സംസാരിക്കുന്നുമുണ്ട്.
"ഞാൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി, സാഹസിക വിനോദങ്ങളും കായിക ഇനങ്ങളും ഇഷ്ടപ്പെടുന്നു," വീഡിയോയിൽ സ്മൃതി ഇറാനി പറയുന്നു. റാമ്പിൽ 11ആം നമ്പർ മത്സരാർത്ഥിയാണ് സ്മൃതി. "സംസ്കാരങ്ങളുടേയും മതങ്ങളുടേയും ഇടം കൂടിയാണ് ഇന്ത്യ. അതിൽ എനിക്ക് താത്പര്യമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയവും എനിക്ക് താത്പര്യമുള്ള മേഖലയാണ്," സ്മൃതി പറയുന്നു.
വിജയം എളുപ്പമാണെന്ന് കരുതുന്ന ആളുകൾക്ക് വേണ്ടിയാണ് ഇത് പങ്കുവയ്ക്കുന്നത്. ഇത് കഠിനമാണ്, ബുദ്ധിമുട്ടാണ്, പക്ഷേ കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും വിജയം കൈവരിയ്ക്കാം," എന്നും ഇത് തന്റെ സുഹൃത്തിനെ അഭിനന്ദിക്കാനുള്ള പോസ്റ്റാണ് എന്നും പറഞ്ഞുകൊണ്ടാണ് ഏക്ത കപൂർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"ശക്തയും എളിമയുള്ളവളുമായ ഒരു രാഷ്ട്രീയക്കാരിയായി അവളുടെ വ്യക്തിത്വം മാറിയിരിക്കുന്നു. പക്ഷേ, തുടക്കത്തിൽ അവൾ സൗമ്യയും ലജ്ജാശീലയുമായ ഒരു പെൺകുട്ടിയായിരുന്നു . നമുക്കറിയാം അവളുടെ ചിരി ഹൃദയങ്ങളെ കീഴടക്കുമെന്ന്. മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അവളുടെ സ്വഭാവമാണ് അവളെ ഏറ്റവും നല്ല വ്യക്തിയാക്കുന്നത്. അവളെക്കുറിച്ചോർക്കുമ്പോൾ അഭിമാനം." ഏക്ത പറയുന്നു.