dubai

ദുബായ്: കൊവിഡ് രോഗബാധയെ തുടർന്ന് നടപ്പിലാക്കിയ രാത്രി 11 മുതൽ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം നീക്കിയതോടെ നഗരത്തിൽ വീണ്ടും തിരക്കേറി. ഷോപ്പിംഗ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസ്സിൽ താഴെയുള്ളവർക്കും 60നു മുകളിലുള്ളവർക്കും ഏർപ്പെടുത്തിയ വിലക്കുകളും നീക്കിയിരുന്നു. യാത്രാനിയന്ത്രണം നീക്കിയതോടെ ദുബായിലേക്ക് ഇതര എമിറേറ്റുകളിൽനിന്നുള്ളവർ ധാരാളം എത്തിത്തുടങ്ങി.

കാറിൽ മൂന്നുപേരുടെ യാത്രയ്ക്കാണ് അനുമതിയെങ്കിലും കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള യാത്രയ്ക്കു വിലക്ക് ഇല്ല. മെട്രോ സർവീസും പഴയതുപോലെയായി. മാർച്ച് 26 മുതലുളള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണർന്നുവെങ്കിലും സുരക്ഷാ മുൻകരുതലിലാണ് ഇപ്പോഴും നഗരം.
ആൾക്കൂട്ടമുള്ളിടത്ത് സാമൂഹിക അകലം ഓർമിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്നു. ദുബായ് ഫ്രെയിം,സ്‌കീ ദുബായ്, തീം പാർക്കുകൾ എന്നിവിടങ്ങളിൽ തിരക്കുണ്ട്. മ്യൂസിയങ്ങളും തിയേറ്ററുകളും തുറന്നിട്ടുണ്ട്. ഷാർജയിലും ഷോപ്പിംഗ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും ജിമ്മുകളും തുറന്നു.