kaumudy-news-headlines

1. ഇന്ത്യയുടെ കൊവിഡ് മുക്തി നിരക്ക് ഉയരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് പല രാജ്യങ്ങളേയും അപേക്ഷിച്ച് ഇന്ത്യയുടെ നില മെച്ചം. ജനങ്ങളുടെ പോരാട്ടമാണ് രോഗമുക്തി ഉയര്‍ത്തിയത്. കൊവിഡിന് എതിരെ ഉളള പോരാട്ടം നിര്‍ത്താന്‍ സമയം ആയിട്ടില്ല എന്നും പ്രധാനമന്ത്രി. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യവേ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതം ആണ് സഭാധ്യക്ഷന്റേത് എന്ന് പ്രധാനമന്ത്രി. ദേശീയ ഐക്യത്തിന് സഭ നല്‍കുന്ന സേവനം മഹത്തരം. സ്വാതന്ത്ര സമരത്തിലും സഭ വലിയ സംഭാവന നല്‍കിയെന്നും പ്രധാനമന്ത്രി.


2. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി്. ആറ്റുകാല്‍, കുരിയാത്തി , കളിപ്പാന്‍ കുളം, മണക്കാട് , ടാഗോര്‍ റോഡ് തൃക്കണ്ണാപുരം, പുത്തന്‍പാലം വള്ളക്കടവ് എന്നിവയാണ് ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളായി കണക്കാക്കും.
3. തലസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 15 കേസുകള്‍ ആണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വി.എസ്.എസ്.സിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അതേസമയം, നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍ നിന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം പിടിപെട്ടു. ഇയാളുടെ മൂന്ന് ബന്ധുക്കള്‍ക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവറില്‍ നിന്ന് രോഗം കിട്ടിയവരുടെ എണ്ണം ആറായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് പോകുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ തിരുവനന്തപുരത്ത് അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ ജില്ലയിലെ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടാനാണ് തീരുമാനം.
4. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗ ബാധിതതരായത്. ഇന്നലെ മാത്രം 17,296 പേര്‍ക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. പ്രതിദിന രോഗ ബാധയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,301 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ആകെ രോഗ ബാധിതരില്‍ 2,85,637 പേര്‍ക്ക് രോഗം ഭേദം ആയിട്ടുണ്ട്. 1,89,463 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. രോഗമുക്തി നിരക്ക് നിലവില്‍ 58.24 ശതമാനമായി ഉയര്‍ന്നു
5. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ 51 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ ഒന്നര ലക്ഷം പേര്‍ക്ക് രോഗം വന്നു. ഡല്‍ഹിയില്‍ പരിശോധനകള്‍ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താന്‍ രാജ്യ തലസ്ഥാനത്ത് ഇന്ന് മുതല്‍ സിറോ സര്‍വ്വേക്ക് തുടക്കമാകും. വീടുകള്‍ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
6. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ബലപ്രയോഗത്തിലൂടെ ചൈന ശ്രമിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും എന്ന് മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രം അല്ല വിശാലമായ ഉഭയ കക്ഷി ബന്ധത്തിലും അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നും ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്.
7. ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ചൈന ശ്രമിക്കുക ആണെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നല്‍കി. അതിനിടെ ബീജിംഗിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രിയും ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇന്ത്യന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് ചൈന കഴിഞ്ഞ ഒരു പാട് വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട് എന്നും ഇന്ത്യ സ്വന്തം പക്ഷത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയും പട്രോളിംഗിനെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്നും അദ്ദേഹം ആരോപിച്ചു
8. ഗല്‍വാന്‍ താഴ്രയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു. ഒരു മാസം മുന്‍പ് വിജനം ആയിരുന്ന ഇടത്താണ് ചൈന ക്യാമ്പ് സ്ഥാപിച്ചത്. അമേരിക്കന്‍ കമ്പനിയായ മാക്സാര്‍ ടെക്‌നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ജൂണ്‍ 22നെടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴവരയില്‍ ക്യാമ്പ് സ്ഥാപിച്ചതായി വ്യക്തമാകുന്നത്.
9. ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവില്‍ 99,03,986 ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക് അടുക്കുന്നു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതുവരെ 4,96,845 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാ ശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 53,57,233 പേര്‍ക്കാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.