ali-akbar

കൊച്ചി: മലബാര്‍ കലാപം വിഷയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിനായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ. അലി അക്ബർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജുവഴി ഇക്കാര്യം വെളിപ്പെടുത്തിയത്. 25, 50 രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ സംഭാവനയായി നൽകിയവരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും തനിക്കുണ്ടാകുന്നുണ്ടെന്നും അലി അക്ബർ പറയുന്നു.

'50,000 തന്നവര്‍ക്ക് നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയണ്ടേ. ഓരോരുത്തര്‍ക്കും നേരിട്ട് നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. അതിനാല്‍ എല്ലാവരോടും ഒരുമിച്ച് നന്ദി പറയുന്നു. 50,000 തന്നിട്ട് അടുത്ത 50,000 അടുത്ത മാസം തരാമെന്ന് പറയുന്നവരുണ്ട്. ' അദ്ദേഹം പറയുന്നു.

'ഷൂട്ടിംഗിന്റെ സമയത്ത് ഒരു ലക്ഷം അയക്കുമെന്ന് പറഞ്ഞവരുമുണ്ട്. കൊവിഡിന്റെ കാലത്ത് പലര്‍ക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ട് ദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്നു എന്ന് പറഞ്ഞാല്‍ മഹാത്ഭുതമാണ്.' തന്റെ കുടുംബത്തിനെതിരെ മോശമായ രീതിയിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അലി അക്ബർ പറഞ്ഞു.

മലബാർ കലാപത്തിന്റെ അമരക്കാരനും സ്വാതന്ത്ര്യ സമരനായകനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക് അബു, പൃഥ്വിരാജ് എന്നിവർ സിനിമ പ്രഖ്യാപിച്ചതോടെയാണ് അലി അക്ബറും സമാനമായ പ്രമേയവുമായി സിനിമ ചെയ്യുന്നുവെന്ന് അറിയിച്ചത്. അലി അക്ബറിന് പുറമെ ഇബ്രാഹിം വേങ്ങരയും പി.ടി കുഞ്ഞുമുഹമ്മദും ഈ പ്രമേയത്തിലുള്ള സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.