india-and-china

ന്യൂഡൽഹി: വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്ന ഭീഷണിയുമായി കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രോഡ്‌കാസ്റ്റിംഗ്‌ ഏജൻസിയായ പ്രസാർ ഭാരതി. വാർത്താ ഏജൻസി ദേശീയ താത്പര്യം മുൻനിർത്തിയുള്ള റിപ്പോർട്ടിംഗ് അല്ല നടത്തുന്നതെന്ന് ആരോപിച്ചാണ് ഈ നീക്കം.

ഇന്ത്യയുടെ ദേശീയ പരമാധികാരത്തെ ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ ദേശീയ താല്‍പര്യത്തിന് ദോഷം വരുത്തുന്ന വാര്‍ത്താവതരണ രീതിയാണ് അടുത്തകാലത്തായി പി.ടി.ഐ പിന്തുടരുന്നതെന്നും പ്രസാർ ഭാരതി കുറ്റപ്പെടുത്തുന്നു.

ദൂരദര്‍ശന്‍ ടെലിവിഷന്‍, ആള്‍ ഇന്ത്യ റേഡിയോ എന്നിവയുടെ നിയന്ത്രണം പ്രസാർ ഭാരതിക്കാണ്. വിഷയവുമായി ബന്ധപ്പെട്ട് തങ്ങളുടെ സബ്സ്ക്രിപ്ഷനിൽ അന്തിമതീരുമാനം ഉടനെ എടുക്കുമെന്നും പ്രസാര്‍ ഭാരതി ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തിൽ കടുത്ത ഭാഷയിലാണ് പി.ടി.ഐ ബോര്‍ഡ് ചെയര്‍മാനായ വിജയ് കുമാര്‍ ചോപ്രയ്ക്ക് പ്രസാർ ഭാരതി കത്തെഴുതിയിരിക്കുന്നത്.

തങ്ങള്‍ വര്‍ഷാവര്‍ഷം സബ്സ്ക്രിപ്ഷന്‍ ഫീസിനത്തില്‍ വലിയ സംഖ്യ പി.ടി.ഐക്ക് നല്‍കുന്നുണ്ടെന്നും പ്രസാർ ഭാരതി തങ്ങളുടെ കത്തിൽ പറയുന്നു. ഇന്ത്യയിലെ ചൈനീസ് അംബാസ്സഡര്‍ സുന്‍ വെയ്ദോങ്ങുമായുള്ള അഭിമുഖം പി.ടി.ഐ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തില്‍ അദ്ദേഹം ചൈനയുടെ ഭാഗം ന്യായീകരിക്കുകയുണ്ടായി.

ലഡാക്കിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ചൈനയ്ക്കല്ലെന്നായിരുന്നു അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. ഇന്ത്യന്‍ ഭാഗത്തു നിന്നുള്ളവര്‍ നിയന്ത്രണരേഖ കടന്നുചെന്ന് ചൈനീസ് സൈനികരെ പ്രകോപിതരാക്കിയെന്നും ആക്രമിച്ചെന്നും രണ്ട് രാജ്യങ്ങളും നേരത്തെ ഒപ്പുവെച്ചിരുന്ന അതിര്‍ത്തി സംബന്ധമായ കരാറുകള്‍ ഇന്ത്യന്‍ സൈനികര്‍ ലംഘിച്ചെന്നും അദ്ദേഹം പി.ടി.ഐയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.