ബംഗളൂരു: കാമുകനൊപ്പം ജീവിക്കാനായി ദൃശ്യം സിനിമയുടെ മാതൃകയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പൊലീസ് പിടിയിലായി. മൈസൂർ കെ.ആർ. നഗരയിലാണ് ജൂൺ 22നാണ് സംഭവം നടന്നത്. മൈസൂർ കെ.ആർ നഗർ സ്വദേശിയായ ആനന്ദും ഭാര്യ ശാരദയും സാലിഗ്രാമയിലാണ് താമസിച്ചിരുന്നത്. ദിവസവും അമിതമായി മദ്യപിച്ചുകൊണ്ടാണ് ആനന്ദ് വീട്ടിലേക്ക് എത്തിയിരുന്നത്.
ഇതില്‍ മനംമടുത്ത ശാരദ ആനന്ദിനെ കാമുകൻ ബാബുവിനോപ്പം ചേർന്നുകൊണ്ട് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്‍റെ കന്നഡ പതിപ്പായ 'ദൃശ്യ'യിലൂടെയാണ് ഭർത്താവിനെ കൊലപ്പെടുത്താനുള്ള പ്രചോദനം ശാരദയ്ക്ക് ലഭിച്ചത്.
കൊലപാതകം നടന്ന രാത്രി മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചുനിന്ന ബാബു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം രാത്രി ആനന്ദിന്റെ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളുകയായിരുന്നു. അടുത്ത ദിവസം ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെ പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു.
തുടർന്ന് ശാരദയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച പൊലീസിന് ശാരദയെക്കുറിച്ച് സംശയങ്ങൾ തോന്നിയിരുന്നു. ശേഷം ശാരദയെയും ബാബുവിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ദൃശ്യ സിനിമയാണ് ഇത്തരത്തില്‍ കൊലപാതകം നടപ്പാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാരദ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.