infosys

ബംഗളൂരൂ: ഇന്‍ഫോസിസിന്റെ മൈസൂർ റെസിഡന്‍ഷ്യല്‍ ക്യാമ്പസിൽ ട്രെയിനിംഗ് നൽകി വന്നിരുന്ന 9,000ട്രെയിനികളെയും ഇന്റേണുകളെയും അവരുടെ വീടുകളിലേയ്ക്ക് മാറ്റിയതായി ചെയര്‍മാന്‍ നന്ദന്‍ നിലേകനി അറിയിച്ചു.കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് തീരുമാനം.കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകൾ വഴി അവർക്കുള്ള പരിശീലനം നല്‍കും.ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇന്ത്യയിലുടനീളമുള്ള കോളേജ് ക്യാമ്പസുകളില്‍ നിന്ന് 19,000 ബിരുദധാരികളെയാണ് നിയമിച്ചത്.

"കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്‍ഫോസിസിനെ കൂടുതല്‍ ശക്തവും കൂടുതല്‍ ഊര്‍ജ്ജസ്വലവുമാക്കുന്നതിനായി വലിയ മുതല്‍മുടക്ക് നടത്തി.ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ചടുലതയും വേഗതയും കൊണ്ടുവന്നു" കമ്പനിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു.നിക്ഷേപങ്ങള്‍ ഞങ്ങളെ വളരെ നന്നായി സ്ഥാനപ്പെടുത്തിയെന്നും കൊവിഡ്-19 നോട് ഞങ്ങള്‍ പ്രതികരിക്കുന്ന രീതിയില്‍ ഇത് പ്രകടമാണെന്നും അദേഹം കൂട്ടിചേർത്തു.

കൊവിഡ്-19 പകര്‍ച്ചവ്യാധി ഓരോ രാജ്യത്തെയും ബിസിനസിനെയും വ്യക്തികളെയും ബാധിച്ചു. സ്റ്റാർട്ടപ്പ്,ബ്രാന്‍ഡ് ബന്ധങ്ങൾ എന്നിവ വഴി ആഗോള പ്രതിസന്ധിയെ മറികടക്കാൻ കമ്പനിക്ക് സാധിക്കുമെന്ന് അദേഹം പറഞ്ഞു.അതേസമയം,വര്‍ക്ക് ഫ്രം ഹോം സംവിധാനം സ്ഥിരപ്പെടുത്താനും ഇന്‍ഫോസിസ് തീരുമാനിച്ചു.വര്‍ക്ക് ഫ്രം ഹോം സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് ഇന്‍ഫോസിസിന്റെ നടപടി.ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാകും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കുക. കൊവിഡ്-19 പ്രതിസന്ധിയെ മാറിക്കടക്കാന്‍ ഇന്‍ഫോസിസിന് സാധിച്ചത് 93 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തയാറായതിനാലാണെന്നും ചെയര്‍മാന്‍ നന്ദന്‍ നിലകേനി അഭിപ്രായപ്പെട്ടു.46 രാജ്യങ്ങളിലായി 2,40,000 ജീവനക്കാരാണ് ഇന്‍ഫോസില്‍ ജോലി ചെയ്യുന്നത്.

3.6ബില്ല്യന്‍ രൂപയുടെ ബാലന്‍സ് ഷീറ്റ് ഇന്‍ഫോസിസിനുണ്ടെന്നും ആരോഗ്യകരമായ ഇടപെടലുകളും വരുമാനത്തിലെ വര്‍ധനവും കാരണമാണ് ശക്തമായ ബാലന്‍സ് ഷീറ്റ് നേടാനായതെന്നും സിഇഒ സലില്‍ പരേഖ് പറഞ്ഞു.