palaniswami

ചെന്നൈ: തമിഴ്നാട് തൂത്തുകുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച കേസിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കുമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിനാൽ കോടതിയുടെ അനുമതി പ്രകാരമായിരിക്കും അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുകയെന്നും പളനിസ്വാമി വ്യക്തമാക്കി.

കസ്റ്റഡി മരണത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെ സംഭവത്തിൽ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുത്തിരുന്നു.

അതിനിടെ, ജയരാജിനും മകൻ ഫെന്നിക്സിനും പരുക്കേറ്റത് സാത്താൻകുടി സ്റ്റേഷനിൽ വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാർ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ജയിലിൽ പ്രവേശിക്കുമ്പോൾ ഫെന്നിക്സിന്റെയും ജയരാജിന്റെയും ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നുവെന്ന് ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന്റെ തെളിവുകളും പുറത്തുവന്നു.

ലോക്ക്ഡൗണിൽ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിന് കഴിഞ്ഞ 19നാണ് സാത്താൻകുളം സ്വദേശി ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനെത്തിരക്കി സ്റ്റേഷനിലെത്തിയ ഫെന്നിക്സിനെയും തടഞ്ഞുവച്ചു. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ച് ഇരുവരെയും കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. ഇത് പൊലീസുകാരും ശരിവച്ചു.

'സ്റ്റേഷനിലെത്തിച്ച സമയത്ത് ഇരുവരുടെയും ശരീരത്തിൽ പരിക്കില്ലായിരുന്നു. രഹസ്യഭാഗങ്ങളിൽ കമ്പികൊണ്ടു മർദ്ദിച്ചതിനെ തുടർന്ന് ഫെന്നിക്സിന്റെ പിൻഭാഗം തകർന്നിരുന്നു. ജയിലിലേക്കുള്ള യാത്രയ്ക്കിടെ രക്തസ്രാവം നിലക്കാത്തിനെ തുടർന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും" പൊലീസുകാർ സമ്മതിച്ചു. ജയിൽ രേഖകളിലും ഫെന്നിക്സിന്റെ കാലുകൾ, ഇടുപ്പ് എന്നിവിടങ്ങളിൽ പരിക്കും മുഖത്ത് വീക്കവുമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുവരെയും കാണാതെയാണ് സാത്താൻകുളം മജിസ്ട്രേറ്റ് ഡി. ശരവണൻ റിമാൻഡ് റിപ്പോർട്ട് ഒപ്പിട്ടതെന്നും വ്യക്തമായി. വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ജഡ്ജി നോക്കിയത്. റിമാൻഡ് ചെയ്യുമ്പോൾ പാലിക്കേണ്ട സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ച മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് വിരമിച്ച ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ശരീരത്തിൽ പരിക്കുണ്ടായിട്ടും ചികിത്സ നൽകാതെ ജയിൽ അധികൃതരും ഗുരതര വീഴ്ച വരുത്തി. 22ാം തിയതി ജയിലിൽ എത്തിച്ച് മണിക്കൂറുകൾക്കം ഇരുവരും മരിക്കുകയായിരുന്നു.