zomato

കൊൽക്കത്ത: ലഡാക്കിലെ ഇന്തോ-ചൈനീസ് സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയോടുള്ള ഐക്യദാർട്യം പരസ്യമാക്കി ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ 'സൊമാറ്റോ' ജീവനക്കാർ. സൊമാറ്റോയുടെ കൊൽക്കത്തയിലെ ബെഹാലയിലുള്ള ജീവനക്കാരാണിവർ. സൊമാറ്റോയുടെ ടീ ഷർട്ടുകൾ കത്തിച്ചുകൊണ്ടാണ് ഇവർ സ്വദേശത്തോടുള്ള സ്നേഹം വെളിപ്പെടുത്തിയത്. സൊമാറ്റോയിൽ ചൈനീസ് നിക്ഷേപമുണ്ടെന്ന കാരണം പറഞ്ഞുകൊണ്ടാണ് ഇവർ ഷർട്ടുകൾ അഗ്നിക്കിരയാക്കിയത്.

ചൈനീസ് കമ്പനികൾ ഇന്ത്യയിൽ വന്ന് ലാഭമുണ്ടാക്കുകയാണെന്നും അതേസമയം ചൈന ഇന്ത്യയുടെ സൈന്യത്തെ ആക്രമിക്കുന്നുവെന്നും ഇന്ത്യൻ മണ്ണ് സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നും ഇവർ പറയുന്നു. ഇത് അനുവദിക്കാൻ കഴിയില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു സൊമാറ്റോ ജീവനക്കാരൻ പറഞ്ഞു. പട്ടിണി കിടന്നാലും ചൈനീസ് നിക്ഷേപമുള്ള കമ്പനിയിൽ ജോലി ചെയ്യില്ലെന്ന് മറ്റൊരു ജീവനക്കാരനും വ്യക്തമാക്കി.

ചൈനീസ് സാമ്പത്തിക ഭീമനായ ആലിബാബയുടെ ഭാഗമായ ആന്റ് ഫിനാൻഷ്യൽ 2018ൽ 210 മില്ല്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം സൊമാറ്റോയിൽ നടത്തിയിരുന്നു. ഇതിലൂടെ സൊമാറ്റോയുടെ 14.7 ശതമാനം ഷെയറുകളാണ് ആന്റ് ഫിനാൻഷ്യൽ വാങ്ങിയിരുന്നത്. ശേഷം, അടുത്തിടെ 150 മില്ല്യൺ ഡോളറും ആന്റ് ഫിനാൻഷ്യൽ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. മേയിൽ, കൊവിഡിന്റെ സാഹചര്യത്തിൽ സൊമാറ്റോ തങ്ങളുടെ 520 ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പ്രതിഷേധിച്ചത് പിരിച്ചുവിടപ്പെട്ട ജീവനക്കാരാണോ എന്നത് സൊമാറ്റോ ഇനിയും വ്യക്തമാക്കിയിട്ടില്ല.