ഇസ്ലാമാബാദ്: അടുത്തിടെ ആത്മഹത്യ ചെയത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള കൂടിക്കാഴ്ച്ച ഓർത്തെടുത്ത് മുൻ പാക് താരം ഷൊയ്ബ് അക്തർ. 2016-ലാണ് താൻ സുശാന്തിനെ കണ്ടതെന്നും അന്ന് അദ്ദേഹത്തോട് സംസാരിക്കാനാകാത്തതിൽ ഖേദിക്കുന്നുവെന്നും തന്റെ യുട്യൂബ് ചാനലിലെ വീഡിയോയിൽ അക്തർ പറയുന്നു.
'ഇന്ത്യൻ പര്യടനം കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുകയായിരുന്നു ഞാൻ. അതിനിടയിൽ മുംബൈ ഒലീവ് ഹോട്ടലിൽവെച്ച് സുശാന്തിനെ കണ്ടു. അത്ര ആത്മവിശ്വാസമുള്ളയാളായി അദ്ദേഹത്തെ കണ്ടപ്പോൾ എനിക്കു തോന്നിയില്ല. തല കുനിച്ച് എന്റെ അരികിലൂടെ അദ്ദേഹം നടന്നുനീങ്ങി. അപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു ഇദ്ദേഹമാണ് എം.എസ് ധോണിയുടെ സിനിമ ചെയ്യുന്നതെന്ന്-' അക്തർ വ്യക്തമാക്കുന്നു.
അന്ന് സുശാന്തിനോട് സംസാരിക്കാത്തതിലും വിശേഷം ചോദിക്കാത്തതിലും ഞാൻ ഇപ്പോൾ ഖേദിക്കുന്നു. എന്റെ ജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹത്തോട് പങ്കുവെയ്ക്കാമായിരുന്നു. പക്ഷേ അതു ഞാൻ ചെയ്തില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ തുറന്നുപറയണമെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അക്തർ കൂട്ടിച്ചേർത്തു.
സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്കെതിരേ ഉയരുന്ന ആരോപണങ്ങളെ കുറിച്ച് തെളിവുകളില്ലാതെ ആരേയും വിമർശിക്കുന്നത് ശരിയല്ലെന്ന് അക്തർ പ്രതികരിച്ചു.