rehna-fathima-

കൊച്ചി: പ്രായപൂർത്തിയാകാത്ത സ്വന്തം കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് രഹ്ന ഹർജിയിൽ പറയുന്നത്.

ജുവനൈൽ ആക്ട്, ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് രഹ്നക്കെതിരെ കേസ് ചാർജ് ചെയ്‌തിരിക്കുന്നത്. രഹ്നയുടെ കൊച്ചിയിലെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് സാദ്ധ്യതകൾ മുന്നിൽക്കണ്ടാണ് രഹ്ന മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്.

'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്റെ ശരീരത്തിൽ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്.