തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും നൂറിലേറെ പ്രതിദിന കൊവിഡ് രോഗികൾ. 121 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും വന്നവർ 78 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 26 . സമ്പർക്കം വഴി രോഗബാധിതരായത് അഞ്ച് പേരാണ്. 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഒൻപത് സിഐഎസ്എഫ്‌കാർക്കും രോഗം ബാധിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഫലം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏററവുമധികം രോഗബാധിതരുളളത് തൃശൂരാണ് 26 പേർ. കണ്ണൂർ14 പേർ. പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ 13 പേർ. പാലക്കാട് 12 പേർ. കൊല്ലം 11, കോഴിക്കോട് 9, എറണാകുളം, ആലപ്പുഴ,ഇടുക്കി 5,തിരുവനന്തപുരം 4 പേർ. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 5244 സാംപിളുകൾ ശേഖരിച്ചു.
4311 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2057 പേർ രോഗം ബാധിച്ച് ചികിത്സയിൽ. 80,617 പേർ ആകെ നിരീക്ഷണത്തിലാണ്. ആശുപത്രിയിൽ ചികിത്സയിലുളളത് 2662 പേരാണ്. ഇന്ന് 282 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കി. വൈകിട്ട് 5 മുതൽ ജുലായ് 6 വരെയാണിത്. മലപ്പുറം ജില്ലയിലെ പൊന്നാനി, ഇടപ്പാൾ എന്നിവിടങ്ങളിൽ വ്യാപക ടെസ്റ്റ് നടത്തും. പനി,ശ്വാസകോശ രോഗമുളളവർക്ക് പ്രത്യേകം പരിശോധന നടത്തും.
ആശുപത്രി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ,ബാങ്ക് ഉദ്യോഗസ്ഥർ, ട്രാൻസ്‌പോർട് ഹബ്ബുകൾ എന്നിവിടങ്ങളിൽ പരിശോധനയുണ്ടാകും. തൃശൂർ, കോഴിക്കോട്,മഞ്ചേരി മെഡിക്കൽ കോളേജിലെ ടീമിനെ ഇവിടെ നിയമിക്കും.ക്ളസ്റ്റർ സോണുകളിൽ
വീടുകൾ തോറും സർവ്വേയും വിശദപരിശോധനയും നടത്തും. മൂന്നുദിവസത്തിനകം ചുരുങ്ങിയത് പതിനായിരം പരിശോധനകൾ നടത്തും.