ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് 86,000 കടന്നതിന് പിന്നാലെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ആരോഗ്യരംഗത്തെ വിദഗ്ദ്ധരുമായി മുഖ്യമന്ത്രി എടപ്പാടി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.
ചെന്നൈയിലും മധുരയിലും സമീപ പ്രദേശങ്ങളിലും കര്‍ശന ലോക്ക്ഡൗണ്‍ ജൂലായ് അഞ്ചുവരെ തുടരും. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ പ്രദേശങ്ങളിലാണ് കര്‍ശന ലോക്ക്ഡൗണ്‍. ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും.
സ്‌കൂളുകള്‍, കോളേജുകള്‍, മാളുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്‌ജുകള്‍, സിനിമാ തിയേറ്ററുകള്‍, ബാറുകള്‍ തുടങ്ങിയവ തുറക്കില്ല. മത സമ്മേളനങ്ങള്‍ക്കും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും നഗര പ്രദേശങ്ങളില്‍ വിലക്കുണ്ട്. നീലഗിരി, കൊടൈക്കനാല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാന്‍ വിനോദ സഞ്ചാരികളെ അനുവദിക്കില്ല.