മലപ്പുറം: ജില്ലയിൽ 14 പേർക്ക് കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. മേയ് 23ന് മുംബൈയിൽ നിന്ന് ട്രെയിനിൽ ഒരുമിച്ചെത്തിയ താനാളൂർ പാണ്ടിയാട് സ്വദേശി 55കാരൻ, 52 ഉം 43 ഉം വയസുള്ള ഇയാളുടെ സഹോദരന്മാർ, ബംഗളൂരുവിൽ നിന്ന് 17ന് എത്തിയ തൃക്കലങ്ങോട് എളങ്കൂർ കുട്ടശ്ശേരി സ്വദേശിയായ 21കാരൻ, ഇതേദിവസംതന്നെ മംഗളൂരുവിൽ നിന്നെത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരൻ, ചെന്നൈയിൽ നിന്ന് 19ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കൽ സ്വദേശിനി 26 കാരി, മുംബൈയിൽ നിന്ന് വിമാനത്തിൽ കൊച്ചി വഴി 26നെത്തിയ ചങ്ങരംകുളം കോക്കൂർ സ്വദേശി 52 കാരൻ, ഇതേദിവസം സ്വകാര്യ ബസിൽ മുംബൈയിൽ നിന്നെത്തിയ മാറഞ്ചേരി സ്വദേശി 42കാരൻ, ജിദ്ദയിൽ നിന്ന് വിമാനത്തിൽ മേയ് 29ന് കരിപ്പൂരിലെത്തിയ വേങ്ങര എ.ആർ.നഗർ ബസാർ നോർത്ത് കൊളപ്പുറം സ്വദേശി 44 കാരൻ, മോസ്‌കോയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി 21ന് ജില്ലയിലെത്തിയ പെരുമ്പടപ്പ് നൂണക്കടവ് സ്വദേശി 24കാരൻ, ദുബായിൽ നിന്ന് 29ന് കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശി 24കാരൻ, 29ന് കുവൈത്തിൽ നിന്ന് കരിപ്പൂരിലെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33 കാരൻ, ചെന്നൈയിൽ നിന്ന് 12ന് എത്തിയ നന്നമ്പ്ര തെയ്യാലുങ്ങൽ വെള്ളിയാമ്പുറം സ്വദേശി 30കാരൻ, മേയ് 28 ന് ചെന്നൈയിൽ നിന്നെത്തിയ എ.ആർ.നഗർ മമ്പുറം സ്വദേശി 30 കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാരൊരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.