മലപ്പുറം: ജില്ലയിൽ 15 പേർക്ക് കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച 14 കേസുകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ 15 കേസുകൾ കൂടി സ്ഥിരീകരിച്ചത്. ഇതുവരെയില്ലാത്ത കുതിപ്പ് കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായത് ജില്ലയെ ഞെട്ടിച്ചിട്ടുണ്ട്.
കുവൈത്തിൽ നിന്ന് കണ്ണൂർ വഴി മേയ് 20ന് മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയ പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിനിയായ ഏഴു മാസം പ്രായമുള്ള പെൺകുഞ്ഞ്, 23ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിയ കാലടി നരിപ്പറമ്പ് സ്വദേശി( 46), അബുദാബിയിൽ നിന്ന് കൊച്ചി വഴി 19ന് വീട്ടിലെത്തിയ വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഗർഭിണി(26), 20ന് റിയാദിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി( 36), 19ന് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുളള പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയ പുളിക്കൽ ഒളവട്ടൂർ സ്വദേശി( 54), മേയ് 27ന് ദുബായിൽ നിന്ന് കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ തലക്കാട് പുല്ലൂർ സ്വദേശി(68), അഹമ്മദാബാദിൽ നിന്ന് സ്വകാര്യ വാഹനത്തിൽ 14നെത്തിയ കുറ്റിപ്പുറം നടുവട്ടം കൊളത്തോൾ സ്വദേശി(43) , ഡൽഹിയിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ 22ന് കോഴിക്കോട് വഴി വീട്ടിലെത്തിയ പുളിക്കൽ വലിയപറമ്പ് സ്വദേശി(30), ചെന്നൈയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ 24ന് തിരിച്ചെത്തിയ വെട്ടം പറവണ്ണ സ്വദേശി( 64), മുംബൈയിൽ നിന്ന് ട്രെയിനിൽ 18ന് വീട്ടിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശിനി(38), മുംബൈ അന്ധേരിയിൽ നിന്ന് സ്വകാര്യ ബസിൽ മേയ് 21ന് വീട്ടിലെത്തിയ തിരൂരങ്ങാടി പണ്ടാരങ്ങാടി വടക്കേ മമ്പുറം സ്വദേശി(43), ഗൂഡല്ലൂരിൽ നിന്ന് കാൽനടയായി 25ന് മഞ്ചേരിയിലെത്തിയ ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശി(40), മൂത്തേടം നമ്പൂരിപ്പൊട്ടി നെല്ലിക്കുത്ത് സ്വദേശി(70) , ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി(35), മഞ്ചേരി ചെരണിയിൽ താമസിക്കുന്ന അസം സ്വദേശി(22) എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം.മെഹറലി അറിയിച്ചു. ഇവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252,