sirajudhin
എടപ്പറ്റ പാതിരിക്കോട് സ്വദേശി ചെന്നേൻകുന്നൻ സിറാജുദ്ദീൻ(41)

പെരിന്തൽമണ്ണ: സ്വർണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ബാങ്കിൽ മുക്കുപണ്ടം പണയംവയ്പ്പിച്ച് പണംതട്ടിയ കേസിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ പാതിരിക്കോട് സ്വദേശി ചെന്നേൻകുന്നൻ സിറാജുദ്ദീൻ(41) ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറം പരിയാപുരം സ്വദേശിയായ ഇയാളുടെ സുഹൃത്താണ് ബാങ്കിൽ ആഭരണങ്ങൾ പണയം വച്ചത്. എടവണ്ണയിൽ നിന്ന് ലാഭത്തിന് ഒരു ഇന്നോവ കാർ കിട്ടാനുണ്ടെന്നും അഡ്വാൻസ് നൽകാൻ സ്വർണാഭരണങ്ങൾ പണയംവച്ച് തുക നൽകണമെന്നുമാവശ്യപ്പെട്ടാണ് പ്രതിയും മറ്റു രണ്ടാളുകളും പരാതിക്കാരനെ സമീപിച്ചത്. ബാങ്കിൽ അക്കൗണ്ട് ഇല്ലെന്നും പത്തു ദിവസത്തിനകം തിരിച്ചെടുക്കാമെന്നും വിശ്വസിപ്പിച്ചു. നാല് വളകൾ പണയംവച്ച് അങ്ങാടിപ്പുറത്തെ ബാങ്കിൽനിന്ന്​ 1,18,000 രൂപ പ്രതിയും സുഹൃത്തുക്കളും വാങ്ങി. കാലാവധി കഴിഞ്ഞിട്ടും ആഭരണം തിരിച്ചെടുക്കാൻ പ്രതികൾ ശ്രമിച്ചില്ല. തുടർന്നുള്ള ബാങ്ക് അധികൃതരുടെ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നറിഞ്ഞത്. തുടർന്ന് 1,19,610 രൂപ നൽകി പണയം വച്ചയാൾ ആഭരണം തിരിച്ചെടുക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.