പൊന്നാനി: തീരദേശം കൊവിഡ് കാലത്തെ ട്രോളിംഗ് നിരോധനത്തിന്റെ ദുരിതത്തിലേക്ക്. അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് ഇനിയുള്ള 52 ദിവസം വിശ്രമ കാലം. ദുരിതകാലത്തെത്തിയ ഇത്തവണത്തെ ട്രോളിംഗ് നിരോധനം തീരവാസികളെ കടുത്ത ദുരിതത്തിലാക്കും. പഞ്ഞമാസത്തെ കഷ്ടതകൾ ഇത്തവണ ഇരട്ടിയാകുമെന്ന ആശങ്കയിലാണ് തീരം. കയറ്റുമതി രംഗത്തെ കടുത്ത മാന്ദ്യത്തിനൊപ്പമാണ് ട്രോളിംഗ് നിരോധനത്തിന് മുൻപുള്ള രണ്ട് മാസം കടന്നുപോയത്. ഇത് മത്സ്യ ബന്ധന മേഖലക്കുണ്ടാക്കിയ ക്ഷീണം ട്രോളിംഗ് നിരോധന കാലയളവിനെ കാര്യമായി ബാധിക്കും.
കൊവിഡിനെ തുടർന്നുള്ള ഒന്നും രണ്ടും ലോക്ക് ഡൗണിൽ മത്സ്യബന്ധന മേഖല പൂർണ്ണമായി സ്തംഭിച്ചിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചെങ്കിലും മത്സ്യ കയറ്റുമതി രംഗത്ത് മാന്ദ്യം തുടർന്നത് മത്സ്യമേഖലയിലെ ഉണർവ്വ് ഇല്ലാതാക്കി. മത്സ്യ കയറ്റുമതിയിലായിരുന്നു കാര്യമായ നേട്ടമുണ്ടാക്കിയിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഒന്നര മാസത്തോളം ബോട്ടുകൾക്ക് കടലിലിറങ്ങാനാകാത്ത സ്ഥിതിയായിരുന്നു. കാര്യമായി മത്സ്യം ലഭിക്കുന്ന കാലമായിരുന്നു ഇത്. കടലിലിറങ്ങാനാകാതെ മത്സ്യത്തൊഴിലാളികൾക്ക് വീട്ടിലിരിക്കേണ്ടി വന്നത് തീരദേശത്തിന്റെ നടുവൊടിച്ചു.
നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടായ ഘട്ടത്തിൽ മത്സ്യത്തിന് വില കുത്തനെ കൂടിയത് മത്സ്യമേഖലയിലെ ചില്ലറ വിൽപ്പനക്കാരെ കാര്യമായി ബാധിച്ചു. കൂടിയ വിലക്ക് മത്സ്യം വാങ്ങാൻ ആളില്ലാത്തതിനാൽ നേരിയ ലാഭമെടുത്ത് ചില്ലറ വിൽപ്പന നടത്തേണ്ട നിർബന്ധിതാവസ്ഥയിലായിരുന്നു കച്ചവടക്കാർ. മത്സ്യ കയറ്റുമതി നടക്കാത്തതിനാൽ പിടിച്ചു കൊണ്ടുവരുന്ന മത്സ്യം കുറഞ്ഞ വിലക്ക് നൽകാനാകാത്ത സ്ഥിതിയായിരുന്നു.
അറബിക്കടലിൽ രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ധത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച്ച ബോട്ടുകൾ കടലിലിറങ്ങുന്നില്ല. ട്രോളിംഗ് നിരോധനത്തിന് മുൻപുള്ള അപ്രതീക്ഷിത മത്സ്യബന്ധന വിലക്ക് തീരദേശത്തിന് ഇരുട്ടടിയാണ് നൽകിയത്. ട്രോളിംഗിനു മുമ്പുള്ള മൂന്ന് മാസത്തെ മത്സ്യബന്ധനത്തിൽ നിന്ന് ലഭിക്കുന്നത് മിച്ചംവെച്ചാണ് ഒന്നര മാസം നീളുന്ന നിരോധന കാലയളവിലെ ജീവിതം മുന്നോട്ടുകൊണ്ടു പോകാനുള്ള വക കണ്ടെത്തിയിരുന്നത്. എന്നാൽ ഇത്തവണത്തെ കണക്കുകൂട്ടലുകളെല്ലാം താളം തെറ്റി.
ട്രോളിംഗ് നിരോധനത്തിനൊപ്പം കാലവർഷത്തെ തുടർന്നുള്ള കടലാക്രമണവും നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് തീരമുള്ളത്. തീരസുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ഒരുക്കങ്ങളും ഇത്തവണയുമില്ല. പ്രഖ്യാപിച്ച പദ്ധതികളൊക്കെയും കടലാസിൽ തുടരുകയാണ്. കടലാക്രമണം പ്രതിരോധിക്കാൻ പൊന്നാനി തീരത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജിയോ ട്യൂബ് പദ്ധതി പതിവഴി പോലും പിന്നിട്ടിട്ടില്ല. കടൽഭിത്തി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അങ്ങനെ തന്നെ. കഴിഞ്ഞ വർഷം രൂക്ഷമായ കടലാക്രമണമാണ് തീരത്തിന് നേരിടേണ്ടി വന്നത്. ഇത്തവണയും അത് തുടരും. കടലാക്രമണ ബാധിതരെ മാറ്റി പാർപ്പിക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന പദ്ധതികളും തുടങ്ങിയിടത്തു തന്നെയാണ്. പൊന്നാനി ഫിഷിംഗ് ഹാർബറിൽ നിർമ്മാണോദ്ഘാടനം നിർവഹിച്ച ഭവന സമുച്ചയം പദ്ധതി തറക്കല്ലിൽ തുടരുകയാണ്. ഫിഷർമെൻ കോളനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഒന്നുമായില്ല.
കടുത്ത ദുരിതങ്ങളാണ് തീരദേശത്തെ കാത്തിരിക്കുന്നത്. തൊഴിൽ നഷ്ടവും വരുമാന നഷ്ടവും മത്സ്യ ബന്ധന മേഖലയെ തളർത്തിയിട്ട് കാലമേറെയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴ് മത്സ്യ ബന്ധന ബോട്ടുകളാണ് പൊളിച്ചു വിറ്റത്. നഷ്ടം സഹിക്കാനാകാതെ ബോട്ടുകൾ ആഴ്ച്ചകളോളം കടലിലിറക്കാത്ത അവസ്ഥയും പതിവാണ്. വരാനിരിക്കുന്ന ഒന്നര മാസക്കാലം തീരത്തിന് കടുത്ത പരീക്ഷണങ്ങളുടേതാകും.