മലപ്പുറം: ജില്ലയിൽ തുറക്കുന്ന ആരാധനാലയങ്ങളിൽ കൊറോണ വ്യാപന സാദ്ധ്യത മുൻനിറുത്തി അതീവ ജാഗ്രത പുലർത്തുകയും മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇക്കാര്യങ്ങൾ ആരാധനാലയ അധികൃതർ ഉറപ്പുവരുത്തണം.

നിർദ്ദേശങ്ങൾ

• രോഗ ലക്ഷണങ്ങളുള്ള ആരേയും ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കരുത്.
• ആരാധനാലയങ്ങളിൽ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ തെർമൽ സ്‌കാൻ സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കണം.
• ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും പ്രത്യേകം കവാടങ്ങൾ ഉണ്ടാകണം.
• പൊതുടാങ്കിൽ നിന്നുള്ള വെള്ളം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കരുത്.
• അന്നദാനം, ചോറൂണ്, പ്രസാദം, തീർത്ഥജലം തളിക്കൽ എന്നിവ പാടില്ല.
• എയർകണ്ടീഷണർ പ്രവർത്തിപ്പിക്കരുത്.
• ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കടകൾ, സ്റ്റാളുകൾ, കോഫിഷോപ്പുകൾ എന്നിവിടങ്ങളിലും കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
• 10 വയസിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരെ ഒരു കാരണവശാലും ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കരുത്.
• ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടമായി പാടുന്നത് ഒഴിവാക്കണം
• ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരെല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണം.
• ഹസ്തദാനം, ആലിംഗനം ചെയ്യൽ, കൂട്ടംകൂടിയിരിക്കൽ തുടങ്ങിയവ അനുവദിക്കില്ല..
• രണ്ട് പേർ തമ്മിൽ ആറ് അടിയെങ്കിലും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
• പ്രവേശന കവാടത്തിൽ സന്ദർശക രജിസ്റ്റർ സൂക്ഷിക്കുകയും അതിൽ ആരാധനാലയങ്ങളിൽ എത്തുന്നവർ സ്വന്തം പേന ഉപയോഗിച്ച് പേര്, മേൽവിലാസം, സ്ഥലം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം.
• പ്രവേശന കവാടത്തിനടുത്ത് കൈകാലുകൾ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണം.
• പ്രാർത്ഥനക്കെത്തുന്നവർ ആവശ്യമായ പായ, വിരിപ്പ് തുടങ്ങിയവ കൊണ്ടുവരണം. ഒരാൾ ഉപയോഗിച്ച ഇത്തരം വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്.