പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് രണ്ടു കിലോ കഞ്ചാവുമായി മണ്ണാർക്കാട് കണ്ടൂർകുന്ന് ഒറയക്കോടൻ നൗഷാദലിയെ(35) പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ലോക്ക് ഡൗൺ ഇളവിൽ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക്, പച്ചക്കറി വാഹനങ്ങളിൽ ഒളിപ്പിച്ചും ലോറി ഡ്രൈവർമാരായ ഏജന്റുമാരിലൂടെയും കഞ്ചാവും ഗോവയിൽ നിന്ന് വിദേശമദ്യവും എത്തിച്ചു കൊടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാർക്കാട്, കരിങ്കല്ലത്താണി ഭാഗങ്ങളിലെ ഏജന്റുമാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ എ.എസ്.പി എം.ഹേമലത, ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ്.ഐ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദലിയുടെ പേരിൽ 45 ചാക്ക് ഹാൻസ് ലോറിയിൽ കടത്തിയതിന് വഴിക്കടവ് പൊലീസിൽ കേസുണ്ട്. മണ്ണാർക്കാട്ടുകാരായ രണ്ടു പേരെ രണ്ടു ദിവസം മുമ്പ് 4.2 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, ടി.ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, മുഹമ്മദ് ഫൈസൽ, സുകുമാരൻ, മിഥുൻ, മുജീബ്, സലീം എന്നിവരടങ്ങുന്ന സംഘമാണ് ആസൂത്രിത നീക്കത്തിലൂടെ പ്രതിയെ കുടുക്കിയത്.