മലപ്പുറം: ജില്ലയിൽ 11 പേർക്ക് കൂടി ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് പേർ വിവിധ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ജൂൺ 13ന് രോഗബാധ സ്ഥിരീകരിച്ച തിരുനാവായയിലെ 108 ആംബുലൻസിലെ നഴ്സിന്റെ ഭർത്താവ് തിരുനാവായ വൈരങ്കോട് സ്വദേശി(40), ജൂൺ 12ന് രോഗബാധ സ്ഥിരീകരിച്ച പെരിന്തൽമണ്ണ ഫയർഫോഴ്സ് ജീവനക്കാരനുമായി അടുത്ത് ഇടപഴകിയ മലപ്പുറം മൂന്നാംപടി സ്വദേശി(41), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി(45) വയസുകാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ചെന്നൈയിൽ നിന്ന് ജൂൺ 18ന് ഒരുമിച്ചെത്തിയ തെന്നല ആലുങ്ങൽ സ്വദേശി (21) , തെന്നല വെന്നിയൂർ സ്വദേശി (32) , ഡൽഹിയിൽ നിന്ന് ബംഗളൂരു കരിപ്പൂർ വഴി ജൂൺ 11ന് തിരിച്ചെത്തിയ മങ്കട പള്ളിപ്പുറം സ്വദേശി(27) , ജൂൺ 17ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചാലിയാർ എരുമമുണ്ട പെരുമ്പത്തൂർ സ്വദേശി (30), ജൂൺ രണ്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി (25) , ജൂൺ 10ന് റിയാദിൽ നിന്ന് കണ്ണൂർ വഴിയെത്തിയ എടക്കര ബാർബർമുക്ക് സ്വദേശി (47), ജൂൺ 13ന് മസ്‌കറ്റിൽ നിന്ന് കണ്ണൂർ വഴിയെത്തിയ പെരുമ്പടപ്പ് അയിരൂർ സ്വദേശി (43) , ജൂൺ രണ്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി (53) എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.