മലപ്പുറം: ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പതുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുടെ ഭാര്യ (37), മകന്‍ (രണ്ട് വയസ്), ചീരാന്‍ കടപ്പുറം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ താനൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ (50), അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മങ്കട നെച്ചിനിക്കോട് സ്വദേശി (39) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 22 ന് ബംഗളൂരുവില്‍ നിന്നെത്തിയ വേങ്ങര കൂരിയാട് സ്വദേശികളായ 24 വയസുകാരന്‍, 42 വയസുകാരന്‍, വാഴയൂര്‍ പുതുക്കോട് സ്വദേശിനി (37), മകള്‍ (രണ്ട് ), നാസികില്‍ നിന്ന് ജൂണ്‍ 17 ന് എത്തിയ കണ്ണമംഗലം സ്വദേശി (45), മുംബൈയില്‍ നിന്ന് ജൂണ്‍ ഒമ്പതിനെത്തിയ വട്ടംകുളം സ്വദേശി (26), ചെന്നൈയില്‍ നിന്ന് ജൂണ്‍ 12 ന് എത്തിയ താനൂര്‍ കാരാട് സ്വദേശി (43), താനൂര്‍ കാരാട് സ്വദേശിനി (37), ജൂണ്‍ 16 ന് രാജസ്ഥാനില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (28) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍. ജൂണ്‍ 14 ന് ദോഹയില്‍ നിന്ന് കൊച്ചി വഴിയെത്തിയ വട്ടംകുളം മാണൂര്‍ സ്വദേശിനി (24), മകന്‍ (നാല് വയസ്), ജൂണ്‍ 14 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം പെരിമ്പലം സ്വദേശി (37), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുവാരക്കുണ്ട് കെന്നത്ത് സ്വദേശി (28), ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (40), ജൂണ്‍ 19 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ ഒഴൂര്‍ കൊറാട് സ്വദേശി (31), ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം സ്വദേശി (40), ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി (33), ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനാളൂര്‍ സ്വദേശി (63), ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശിനി (ആറ് വയസ്), ജൂണ്‍ ഒമ്പതിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ പൊന്ന്യാക്കുര്‍ശി സ്വദേശിനി (ഏഴ് വയസ്), ജൂണ്‍ 24 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ പറയങ്ങാട് സ്വദേശിനി (19), ജൂണ്‍ 16 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം മേല്‍മുറി കൂമ്പാറ സ്വദേശി (36), ജൂണ്‍ 15 ന് ദോഹയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ചുങ്കത്തറ പെരുമ്പഴിക്കുന്ന് സ്വദേശി (49), ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് കൊച്ചിവഴിയെത്തിയ നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി (25), ജൂണ്‍ 20 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ മാമ്പൊയില്‍ സ്വദേശിനി (23), ജൂണ്‍ 24 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം കുളക്കാട് സ്വദേശി (58), ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കരുവാരക്കുണ്ട് അയ്യപ്പന്‍കാവ് സ്വദേശി (31), ജൂണ്‍ 17 ന് മാല്‍ഡോവയില്‍ നിന്നെത്തിയ പള്ളിക്കല്‍ കൂനൂല്‍മാട് സ്വദേശി (20) എന്നിവര്‍ക്ക് വിദേശങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253. 23 പേര്‍ കൂടി രോഗമുക്തരായി ജില്ലയില്‍ ചികിത്സയിലുള്ളത് 244 പേര്‍ കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 23 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. രോഗബാധിതരായി 244 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 517 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,592 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 31,096 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്

ട്രിപ്പിൾ ലോക് ഡൗൺ..... പൊന്നാനി താലൂക്ക് പൂർണ്ണമായും അട‌‌ഞ്ഞു കിടന്നു

പൊന്നാനി: സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ പൊന്നാനി താലൂക്ക് പൂർണ്ണമായും അടഞ്ഞു. കനത്ത പൊലീസ് നിയന്ത്രണത്തിലാണ് നഗരം. പ്രധാന പാതകളെല്ലാം അടച്ചു. മൂന്ന് റോഡുകൾ മാത്രമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിരിക്കുന്നത്. കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. അവശ്യസാധനങ്ങൾക്ക് പരിമിതമായ കടകൾ മാത്രമാണുള്ളത്. റോഡിലിറങ്ങിയവരെ പൊലീസ് തിരിച്ചയച്ചു. ലോക്ക് ‌ഡൗൺ വിലയിരുത്താനായി സ്പീക്കർ വീഡിയോ കോൺഫറൻസിലൂടെ യോഗം വിളിച്ചു. ഒരു പഞ്ചായത്തിൽ ഒരു കടയും നഗരസഭയിൽ മൂന്ന് കടകളും മാത്രം തുറന്നത് ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം കണക്കിലെടുത്ത് ഒരു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ചു പലചരക്കു കടകളും അഞ്ചു പച്ചക്കറി കടകളും നഗരസഭയിൽ പത്തുവീതവും തുറക്കാൻ തീരുമാനിച്ചു. ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടാവുക. ഇതിനാവശ്യമായ വാളൻഡിയർമാരെ ഗ്രാമപഞ്ചായത്ത് സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും നൽകണം . ഇവർക്ക് തിരിച്ചറിയൽ കാർഡും ടാഗും നൽകും എടപ്പാളിലെ രണ്ടു ആശുപത്രി കേന്ദ്രീകരിച്ച് ടെസ്റ്റിനായി സാമ്പിളുകൾ എടുത്തുകൊണ്ടിരിക്കുന്നു. കൂടുതൽ സ്ഥലങ്ങളിൽ പോയി സാമ്പിളുകൾ എടുക്കാനും ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർ എല്ലാവീടുകളും സന്ദർശിച്ച് എടപ്പാളിലെ ആശുപത്രികളിൽ ജൂൺ മാസം സന്ദർശിച്ചവരുടെ കൃത്യമായ കണക്കെടുത്തുവരികയാണ്. ഒരു ദിവസം കൊണ്ട് പകുതിയോളം പേരുടെ കണക്ക് പൂർത്തിയായെന്ന് ഡി.എം.ഒ അറിയിച്ചു. ജൂൺ മാസത്തിലെ റേഷൻ വാങ്ങാനുള്ള എട്ടുശതമാനം പേർക്ക് വാളൻഡിയർമാർ മുഖേനയോ അല്ലെങ്കിൽ സമയം ദീർഘിപ്പിച്ചു നൽകിയോ എത്തിക്കാൻ ഡി.എസ്.ഒയെ ചുമതലപ്പെടുത്തി. യോഗത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ജില്ലാ കളക്ടർ , ഡി.എം.ഒ, ഡി.വൈ.എസ്‌..പിമാർ, ജനപ്രതിനിധികൾ, തഹസിൽദാർ, സി.ഐമാർ ,ടി.എസ്.ഒ, ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജൂലൈ ആറിന് അർദ്ധരാത്രി വരെയാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. എടപ്പാളിലെ സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഇവർക്ക് രോഗം സ്ഥിരീകരിച്ച ശേഷം സമ്പർക്കത്തിലൂടെ പുതിയ രോഗികൾ ഉണ്ടായിട്ടില്ലെന്നത് ആശ്വാസം നൽകുന്നു. സമൂഹ വ്യാപന സാദ്ധ്യത മുന്നിൽ കണ്ട് നടത്തുന്ന പരിശോധനകളുടെ ഫലം വരും ദിവസങ്ങളിൽ പുറത്തു വരും.