പത്തനംതിട്ട : വലിയ തോതിൽ മഴയുടെ തടസമുണ്ടായില്ലെങ്കിൽ വരുന്ന ഇരുപത് ദിവസത്തിനുള്ളിൽ 75,000 മീറ്റർ ക്യൂബ് മണൽ, മാലിന്യങ്ങൾ നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിനൊപ്പം പമ്പയിൽ സന്ദർശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
1,28,000 മീറ്റർ ക്യൂബ് മണൽ, മാലിന്യങ്ങളാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുന്നത്. ഇതുവരെ 5366 ലോഡുകളിലായി 22820 മീറ്റർ ക്യൂബ് മണൽ, മാലിന്യങ്ങൾ നീക്കം ചെയ്തു കഴിഞ്ഞു. പമ്പയിൽ 2018 ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞു കൂടിയിരിക്കുന്ന മണൽ, മാലിന്യങ്ങൾ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. 40 ടിപ്പറുകൾ, 10 ഹിറ്റാച്ചി, 15 ജെ സി ബി ഉൾപ്പടെ 65 വാഹനങ്ങളാണ് മണൽ, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നത്. എസ്.ഡി.ആർ.എഫ് ഫണ്ട് ഉയോഗിച്ച് മാറ്റുന്ന മണൽ, മാലിന്യങ്ങൾ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. പമ്പയിലെ മണൽ, മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തിയിൽ പൂർണ തൃപ്തനാണെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് പറഞ്ഞു.
എ.ഡി.എം അലക്‌സ്. പി. തോമസ്, തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ, സതേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജയ് കുമാർ, അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി, അടൂർ ആർ.ഡി.ഒ ജെസിക്കുട്ടി മാത്യു, റാന്നി എ.സി.എഫ്. ഹരികൃഷ്ണൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, റാന്നി തഹസിൽദാർ പി. ജോൺ വർഗീസ്, ഗൂഡ്രിക്കൽ റെയ്ഞ്ച് ഓഫീസർ എസ്. മണി, പമ്പ റെയ്ഞ്ച് ഓഫീസർ അജയ് ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.