തണ്ണിത്തോട്: കോന്നി നിയോജക മണ്ഡലത്തിലെ ആറായിരത്തോളം കൈവശകർഷകർക്ക് ഉടൻ പട്ടയം വിതരണം ചെയ്യുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജണ്ടയ്ക്ക് പുറത്ത് പട്ടയം നൽകുന്നതിനെ വനം വകുപ്പ്എതിർക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ പട്ടയം വിതരണം ചെയ്യുന്നതിന് സാഹചര്യമൊരുങ്ങിയത്.
19 ന് കളക്ടറേറ്റിൽ അടിയന്തര യോഗം ചേരും.

1980 മുതൽ മലയോര കർഷകർ പട്ടയത്തിനായി കാത്തിരിക്കുകയാണ്. നിലവിൽ 5677 അപേക്ഷകരാണുള്ളത്.
2016ൽ ചിറ്റാറിൽ നടന്ന പട്ടയമേളയിൽ മുൻ സർക്കാർ വനം വകുപ്പിന്റെ അനുമതി വാങ്ങാതെ 40 വ്യാജപട്ടയങ്ങൾ തയ്യാറാക്കി വിതരണം ചെയ്‌തെങ്കിലും നിയമവിരുദ്ധമാണെന്നു കണ്ട് പിന്നീട് റദ്ദാക്കി.
പിന്നീട് വന്ന സർക്കാർ ഉപാധിരഹിത പട്ടയവിതരണത്തിനായി നടപടി ആരംഭിക്കുകയും
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി സമീപിക്കുകയും ചെയ്തു. സീതത്തോട് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിൽ സ്‌പെഷ്യൽ റവന്യൂ പട്ടയം ഓഫീസും പ്രവർത്തനം ആരംഭിച്ച് പട്ടയം നല്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. വനം റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തികരിക്കുകയും ചെയ്തു. മന്ത്രിസഭയുടെ അംഗികാരത്തോടെ കേന്ദ്ര ഗവ. അനുമതിക്കായി നൽകുകയും ചെയ്തു.
വനം വകപ്പിന്റെ അനുമതിയോടെയാണ് റവന്യൂ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

-------------

അനുമതി ഇങ്ങനെ


പുതിയ ഉത്തരവനുസരിച്ച് റവന്യൂരേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും, വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ കൈവശഭൂമി 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി, പട്ടികവർഗമുൾപ്പടെയുള്ള സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകുന്നതിന് അനുമതിയുണ്ട്. 1930 ലെ സെറ്റിൽമെന്റ് രജിസ്റ്റർ, മറ്റു റവന്യൂ റെക്കോഡുകൾ പ്രകാരമുള്ളതും, ജണ്ടയ്ക്ക് പുറത്തുള്ളതുമായ പുരയിടം, തരിശുനിലം എന്ന് രേഖപ്പെടുത്തിയ ഭൂമിക്ക് വനം വകുപ്പ് അവകാശവാദമുന്നയിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കാൻ സർക്കാരിന് കഴിഞ്ഞത്.

--------------

പട്ടയം ലഭിക്കുന്നത്

ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂർ, അരുവാപ്പുലം വില്ലേജുകളിലെ കൈവശകർഷകർക്കാണ് പട്ടയം ലഭിക്കുക.