*ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം- അടൂർ സുരക്ഷാവീഥി നാടിന് സമർപ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പ്രവൃത്തിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന റോഡിന് 78.65 കിലോമീറ്റർ നീളമുണ്ട്. ലോകബാങ്ക് ധനസഹായത്തോടെയുള്ള കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നതാണിത്. ചെലവ് 146.67 കോടി .റോഡ് വികസനത്തോടൊപ്പം റോഡ് സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന അന്തർദേശീയ നിലവാരമുള്ള മാതൃകാ സുരക്ഷാ റോഡാണ്. റോഡപകടങ്ങളുടെ എണ്ണവും തീവ്രതയും അതുവഴി മരണനിരക്കും കുറയ്ക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ റോഡ് സുരക്ഷാ കർമ്മ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

33 ജംഗ്ഷനുകളുടെ നവീകരണം, സ്‌കൂൾ മേഖലയിൽ ഗേറ്റ് വെ ട്രീറ്റ്‌മെന്റ്, സോളാർ ലൈറ്റിംഗ്, ആധുനിക റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സുരക്ഷാവീഥി. റോഡപകടങ്ങളിലെ മരണ നിരക്ക് കുറയ്ക്കുന്നതിന് 28.2 കോടി ചെലവിൽ പോസ്റ്റ് ക്രാഷ് ട്രോമ കെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണ്. മാതൃകാ സുരക്ഷാ ഇടനാഴിയോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ പ്രധാന സർക്കാർ ആശുപത്രികളായ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊട്ടാരക്കര താലൂക്കാശുപത്രി, അടൂർ ജനറൽ ആശുപത്രി, വാമനപുരത്തെയും കന്യാകുളങ്ങരയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സജ്ജീകരണങ്ങളും പദ്ധതിയുടെ ഭാഗമായി വർദ്ധിപ്പിക്കും. 28.2 കോടി രൂപയാണ് ഇതിന് ചെലവ്. ഏനാത്ത് പാലത്തിന്റെ ബലപ്പെടുത്തലും ഈ പ്രവൃത്തിയുടെ ഭാഗമായി പൂർത്തിയാക്കി. അഞ്ചുവർഷത്തെ റോഡ് പരിപാലനവും കരാറിന്റെ ഭാഗമാണ്.

പുനലൂർ- പൊൻകുന്നം റോഡ് നിർമാണത്തിന് ലോക ബാങ്ക് അനുമതി നൽകി. രണ്ട് റീച്ച് പ്രവൃത്തി കരാർ വച്ചു. മൂന്നാമത്തെ റീച്ചും ഉടൻ കരാറാവും.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ചടങ്ങിൽ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ. രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ് സ്വാഗതം പറഞ്ഞു.