കോന്നി: മഴക്കാലമായതോടെ കോന്നിയിൽ പഴങ്ങളുടെ കാലമാണ്. മാംഗോസ്റ്റിൻ, റമ്പുട്ടാൻ, ഫിലോസാൻ തുടങ്ങിയവ യഥേഷ്ടമുണ്ട് കോന്നിയുടെ മണ്ണിൽ. മലയോര കർഷകരുടെ പ്രധാന വരുമാനമായി മാറിയിട്ടുണ്ട് ഇൗ പഴങ്ങൾ.
മരങ്ങൾ പൂക്കുന്ന കാലയളവിൽ കർഷകരുടെ വീടുകളിലെത്തുന്ന വ്യാപാരികൾ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കും. പാകമാകുമ്പോൾ പറിച്ചെടുക്കും. ഒരു മരത്തിന് 6000 രൂപ മുതൽ 12,000 വരെ ലഭിക്കും. ചുവന്നുതുടുത്ത റമ്പുട്ടാനാണ് വില കൂടുതൽ. ഇവയ്ക്ക് കിലോയ്ക്ക് 120 മുതൽ 150 വരെ ലഭിക്കും.
മാംഗോസ്റ്റിൻ വിപണിയായിരുന്നു ആദ്യകാലത്ത് കോന്നിയിൽ സജീവം. പിന്നീടാണ് പല കർഷകരും റമ്പുട്ടാനിലേക്ക് തിരിഞ്ഞത്..ചിറ്റൂർമുക്ക്, മാമ്മൂട്, വഞ്ചിപ്പടി എന്നിവിടങ്ങളിലായിരുന്നു ആദ്യ കാലങ്ങളിൽ വ്യാപാരികളുടെ കടകൾ. ഇപ്പോൾ കൂടുതൽ കച്ചവടക്കാരുണ്ട്.
മധുര, ചെന്നൈ, ചെങ്കോട്ട എന്നിവിടങ്ങളിലേക്കാണ് ഇവ പ്രധാനമായും കയറ്റി അയക്കുന്നത് ചെന്നൈയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.
ഈ വർഷം കൊവിഡ് 19 ന്റെ പ്രതിസന്ധിക്കൊപ്പം കാലാവസ്ഥയിലുണ്ടായ വ്യതിയാനം വിപണിയെ ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധി മറികടക്കാൻ കോന്നിയിൽ സൊസൈറ്റി രൂപീകരിച്ച് കർഷകരിൽ നിന്ന് പഴങ്ങൾ ശേഖരിച്ച് പായ്ക്കറ്റുകളിലാക്കി കോന്നി ക്യൂൻ എന്നലേബലിൽ വിപണനം നടത്തുന്നുണ്ട്.
റംമ്പുട്ടാൻ സംഭരണത്തിന് ഹോർട്ടികോർപ്പ്
പത്തനംതിട്ട : കൊവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ റമ്പുട്ടാൻ കർഷകർ ഇനി പേടിക്കണ്ട.. റംമ്പൂട്ടാൽ സംഭരണത്തിന് ഹോർട്ടികോർപ്പുണ്ട്.
രാജു എബ്രഹാം എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി വി.എസ് സുനിൽകുമാറാണ് റമ്പുട്ടാൻ സംഭരണത്തിന് ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയത്.
ജില്ലയിൽ 1.5 ലക്ഷത്തോളം റംമ്പൂട്ടാൻ കർഷകരുണ്ട്. ഏറെ വിപണിമൂല്യം ഉണ്ടായിരുന്ന പഴവർഗമായിരുന്നു റമ്പൂട്ടാൻ. കായ്ച്ചു കഴിഞ്ഞാൽ തമിഴ്നാട്ടിലെയും മറ്റും മൊത്തക്കച്ചവടക്കാരാണ് ഇവ വാങ്ങുന്നത്. ഇവർ വില പറഞ്ഞുറപ്പിച്ച ശേഷം വലയിട്ട് സംരക്ഷിക്കും. പഴമാകുമ്പോൾ പറിച്ചുകൊണ്ടുപോകും. എന്നാൽ, ഇത്തവണ കൊവിഡ് കാരണം ഇവർ എത്തിയില്ല.
-----------
സംഭരണം ഇങ്ങനെ
ഹോർട്ടികോർപ്പിന്റെ ജില്ലാ ഗോഡൗണുകൾ കേന്ദ്രീകരിച്ചാണ് സംഭരണം. പത്തനംതിട്ടയിൽ അടൂരിലെ ജില്ല ഗോഡൗണിൽ ഫലം നേരിട്ടെത്തിക്കാം. ഇതിന് ബുദ്ധിമുട്ടുള്ളവർ മുൻകൂട്ടി അറിയിച്ചാൽ അധികൃതർ തോട്ടങ്ങളിലെത്തി ശേഖരിക്കും.
കൂടുതൽ വിവരങ്ങൾക്ക് -. ഓഫീസ് 0473 4238191, എം.സജിനി (ജില്ലാ മാനേജർ, ഹോർട്ടികോർപ്പ്) 9048998558.