പത്തനംതിട്ട : കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ കർശനമായി മാസ്‌ക് ശരിയായ രീതിയിൽ ധരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ അറിയിച്ചു. മൂക്കിലൂടെയും വായിലൂടെയും രോഗാണുക്കൾ ശരീരത്തിനുളളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് വ്യാപിക്കാതിരിക്കുന്നതിനുമുള്ള മുൻകരുതലുകളുടെ ഭാഗമായാണ് മാസ്‌ക്ക് ധരിക്കുന്നത്.

ശ്രദ്ധിക്കേണ്ടത്

1.മൂക്കും വായും പൂർണ്ണമായും മൂടുന്ന വിധത്തിലായിരിക്കണം മാസ്‌ക്ക് ധരിക്കേണ്ടത്.

2. ധരിച്ചിരിക്കുന്ന മാസ്‌ക്കിന്റെ മുകൾഭാഗത്ത് പിടിക്കുകയോ, താടിയിലേക്കു താഴ്ത്തിവയ്ക്കുകയോ ചെയ്യാൻ പാടില്ല.

3. ഡിസ്‌പോസിബിൾ മാസ്‌ക്കുകൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്. ഇവ വീടുകളിൽ സുരക്ഷിതമായി കത്തിച്ചു കളയണം. 4. തുണി മാസ്‌ക്കുകൾ ഉപയോഗിച്ച ശേഷം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകി വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കാം. വെയിലിന്റെ അഭാവത്തിൽ ഇസ്തിരിയിട്ട് ഉണക്കി ഉപയോഗിക്കണം.

5. മാസ്‌ക്ക് ധരിക്കുന്നതിനു മുൻപും മാറ്റിയതിനുശേഷവും കൈകൾസോപ്പും വെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കണം. കൈകൾ ഇടയ്ക്കിടെസോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ കഴുകി അണുവിമുക്തമാക്കണം.

6. മാസ്‌ക്ക് ധരിക്കുന്നതു കൂടാതെ പൊതുസ്ഥലങ്ങളിൽ പരസ്പരം ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.