ചെന്നൈ: മദ്യ ലഹരിയില്‍ മദ്യക്കുപ്പി സ്വന്തം മലദ്വാരത്തില്‍ കുത്തിക്കയറ്റിയ യുവാവിന് അടിയന്തര ശസ്ത്രക്രിയ. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ നാഗൂറിലാണ് സംഭവം. കുപ്പി മലദ്വാരത്തിൽ കയറ്റിയിട്ട് രണ്ട് ദിവസത്തോളം അക്കാര്യം ആരോടും പറയാതെ നടന്ന യുവാവ് വേദന സഹിക്കാനാകാതെയാണ് ആശുപത്രിയിലെത്തിയത്.
നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുപ്പി പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.മൂന്ന് ദിവസം മുമ്പാണ് 29-കാരന്‍ നഗപട്ടണം ആശുപത്രിയില്‍ ചികിത്സ തേടിയത്. മദ്യലഹരിയില്‍ 250 മില്ലീലിറ്റര്‍ മദ്യക്കുപ്പി താന്‍തന്നെ മലദ്വാരത്തില്‍ കുത്തിക്കയറ്റിയെന്ന് ഇയാള്‍ ഡോക്ടര്‍മാരെ അറിയിച്ചത്.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മലാശയത്തില്‍ കുപ്പി കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയതിനുശേഷമാണ് നിലവില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതെങ്കിലും ഇയാളുടെ കാര്യത്തില്‍ ഇതിന് ശ്രമിക്കാതെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കുപ്പി പൊട്ടിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നതിനാല്‍ സമയം വൈകിപ്പിക്കാതെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നെന്ന് ആശുപത്രിയിലെ ജനറല്‍ സര്‍ജന്‍ ഡോ. എസ്. പാണ്ഡ്യരാജ് പറഞ്ഞു.കുപ്പി പൂര്‍ണമായും പുറത്തെടുത്തതിനാല്‍ അപകടനില തരണം ചെയ്‌തെങ്കിലും കുറച്ചുദിവസംകൂടി നിരീക്ഷണം വേണ്ടിവരുമെന്ന് ഡോ. പാണ്ഡ്യരാജ് അറിയിച്ചു. തമിഴ്നാട്ടില്‍ നിര്‍ത്തിവെച്ചിരുന്ന മദ്യവില്‍പ്പന മേയ് 14നാണ് പുനരാരംഭിച്ചത്.