കൊല്ലം: ഉത്ര കൊലക്കേസിൽ കേസ് അന്വേഷണത്തിന്റെ നിർണായക ദിവസമാണിന്ന്. മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സൂരജിന്റെ കുടുംബം ഒന്നാകെ നടത്തിയ ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. സൂരജിനെയും പാമ്പിനെ നൽകിയ സുരേഷിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്നലെ രാത്രിയിൽ സൂരജിന്റെ പിതാവ് സുരേന്ദ്രൻ.കെ.പണിക്കരെയും അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അമ്മ രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയുടെ പൂർണ ചിത്രം പുറത്തുവരും. ഇന്നുതന്നെ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചനകൾ. ഉത്രയെ കൊലപ്പെടുത്താനായി ആദ്യം അണലിയെ വാങ്ങുമ്പോഴും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
സൂരജിന്റെ കൈയിലെ ചാക്കിൽ നിന്നും അണലി ചാടിപ്പോയപ്പോൾ എല്ലാവരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. സൂരജ് അണലിയെ പിടികൂടി ചാക്കിലാക്കി വിറകുപുരയിൽ വയ്ക്കുകയും പിന്നീട് വീടിനകത്ത് സ്റ്റെയർകെയ്സിൽ ഇട്ട് ഉത്രയെ കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അന്ന് പരാജയപ്പെട്ടെങ്കിലും രണ്ട് ദിവസം പിന്നിട്ടപ്പോൾ ഉറങ്ങിക്കിടന്ന ഉത്രയെ അതേ അണലിയെക്കൊണ്ട് തന്നെ കടിപ്പിച്ചു.
അണലി കടിച്ചിട്ടും ഉത്ര രക്ഷപ്പെട്ടപ്പോഴാണ് കുടുംബ അംഗങ്ങൾ വീണ്ടും ആലോചിച്ച് മൂർഖനെ വാങ്ങിയതും ഉത്രയെ കൊലപ്പെടുത്തിയതും. ശാസ്ത്രീയ തെളിവെടുപ്പിലൂടെ അന്വേഷണ സംഘം മിക്കവയും തെളിയിച്ചുകഴിഞ്ഞു. സൂരജിന്റെ അച്ഛന് പിന്നാലെ അമ്മയും സഹോദരിയും പ്രതികളായി മാറുമെന്നാണ് ഇതുവരെയുള്ള വിവരങ്ങൾ. അങ്ങിനെയെങ്കിൽ അറസ്റ്റും ഇന്നുതന്നെയുണ്ടാകും.