സ്വർണം കുഴിച്ചിട്ടതും അണലിയെ
ഒളിപ്പിച്ചതും അറിഞ്ഞിരുന്നു
അടൂർ: അഞ്ചലിലെ ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈം ബ്രാഞ്ച് കൊട്ടാരക്കര ഓഫീസിൽ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പൊലീസ് എത്തി കൊണ്ടുപോകണമെന്ന് പറഞ്ഞതിനാൽ ഉച്ചയോടെ പിങ്ക് പൊലീസ് അടൂർ പറക്കോട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാത്രിയോടെയാണ് വിട്ടയച്ചത്.
ആദ്യ ചോദ്യംചെയ്യലിൽ രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് ഒന്നുമറിയില്ലെന്ന് പറഞ്ഞെങ്കിലും തെളിവുകൾ നിരത്തിയതോടെ പ്രതിരോധത്തിലായി. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിനുപിന്നിലെ വിറകുപുരയിൽ ഒളിപ്പിച്ചതും രേണുക അറിഞ്ഞിരുന്നു.
വീട്ടിൽ നടക്കുന്ന പല സംഭവങ്ങളും അറിയാറില്ലെന്നായിരുന്നു സൂര്യയുടെ മൊഴി. സഹപാഠിയും സുഹൃത്തുമായ ഒരാൾ സൂരജിന്റെ കുട്ടുകാരനാണെന്ന് സൂര്യ സമ്മതിച്ചു.
രേണുകയെയും സൂര്യയെയും പ്രത്യേകമായും പിന്നീട് ഒരുമിച്ചും അതിനുശേഷം സൂരജിന്റെ സാന്നിദ്ധ്യത്തിലും ചോദ്യം ചെയ്തു. രണ്ട് ദിവസത്തിനകം വീണ്ടും എത്തണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്.
കള്ളത്തരങ്ങൾ പൊളച്ചടുക്കി പൊലീസ്
വി.ബി. ഉണ്ണിത്താൻ
കൊല്ലം: ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ വട്ടം ചുറ്റിക്കാൻ ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങൾ പൊലീസ് പൊളിച്ചടുക്കി. തിങ്കളാഴ്ച പകലും രാത്രിയും പൊലീസ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വീട്ടിൽ എത്ര മൊബൈൽ ഫോൺ ഉണ്ടെന്ന ചോദ്യത്തിന് മൂന്ന് ഫോൺ എന്നായിരുന്നു മറുപടി. അവ പൊലീസിന് കൈമാറുകയും ചെയ്തു.
രാത്രി വീണ്ടും എത്തിയ പൊലീസ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തപ്പോൾ മറ്റൊരു ഫോൺ ബെല്ലടിച്ചു. ഇത് കൈയോടെ പൊലീസ് പൊക്കി.
സ്വർണം കണ്ടെത്താനായി റബർ തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴും കബളിപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചു. കുഴിച്ചിട്ട സ്ഥലം ബോധപൂർവം മാറ്റി മാറ്റി കാണിക്കുകയായിരുന്നു. സ്വർണം അച്ഛനെ ഏൽപ്പിച്ചുവെന്ന് സൂരജ് മെഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോൾ അവൻ അങ്ങനെ പറയാൻ സാദ്ധ്യതയില്ലെന്നായിരുന്നു മറുപടി. പിന്നാലെ ആഭരണങ്ങൾ കാട്ടികൊടുക്കാൻ സൂരജ് സുരേന്ദ്രനോട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മൊബൈൽ ഫോണിൽ പറയുകയും ചെയ്തു. 38 പവനാണ് രണ്ട് കവറുകളിലായി കുഴിച്ചിട്ടിരുന്നത്.
സുരേന്ദ്രനെ രണ്ടാം
പ്രതിയാക്കിയേക്കും
അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ രണ്ടാം പ്രതിയാക്കിയേക്കും. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ പുനലൂർ കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു.താമസിയാതെ സുരേന്ദ്രൻ, ഭാര്യ, മകൾ, മകൻ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും.