അഞ്ചൽ: മദ്യലഹരിയിലായിരുന്ന ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. ഭാര്യയുടെ മരണത്തിൽ മനം നൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ഇടമുളയ്ക്കൽ കൈപ്പള്ളി ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്.
പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ സുനിലും സുജിനിയും തമ്മിൽ വഴക്കുണ്ടായി. സുനിലിന്റെ മർദ്ദനമേറ്റ് സുജിനി നിലത്തുവീണെങ്കിലും ഇത് ഗൗനിക്കാതെ സുനിൽ കിടന്നുറങ്ങി. രാവിലെ ആറോടെ ഉറക്കമുണർന്ന സുനിൽ പുറത്തുപോയി പാൽ വാങ്ങി വന്നപ്പോഴും ഭാര്യ അനക്കമറ്റ് കിടക്കുന്നത് കണ്ട് കുലുക്കിവിളിച്ചെങ്കിലും ഉണർന്നില്ല. സുജിനി മരിച്ചെന്ന് മനസിലാക്കിയ സുനിൽ മനോവിഷമത്തിൽ തൂങ്ങിമരിച്ചുവെന്നാണ് കരുതുന്നത്.
സുനിൽ രാവിലെ ഏഴംകുളത്ത് താമസിക്കുന്ന അമ്മ രാധയെ ഫോണിൽ വിളിച്ച് തനിക്ക് സുഖമില്ലെന്നും വീട്ടിലെത്തണമെന്നും പറഞ്ഞിരുന്നു. പിന്നീട് അമ്മ തിരികെ വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫായിരുന്നു. തുടർന്ന് അവർ സുജിനിയുടെ പിതാവ് ഷാജിയെ വിവരം അറിയിച്ചു. ഷാജി എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് മുറിക്കുള്ളിൽ സുനിലിനെയും ഭാര്യയേയും മരിച്ച നിലയിൽ കണ്ടത്. ഇവരുടെ മൂന്ന് വയസുള്ള മകൾ അശ്വതി അപ്പോഴും ഉറക്കമുണർന്നിരുന്നില്ല.
അഞ്ചൽ സി.ഐ സി.എൽ. സുധീർ, എസ്.ഐ ജി. പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സുജിനിയുടെ കഴുത്തിൽ അടിയേറ്റ പാടുകൾ കണ്ടെത്തി. പാടുകളിലെ വിരലടയാളം സുനിലിന്റേതാണ്. മരപ്പണിക്കാരനാണ് സുനിൽ. പിതാവ്: മുരുകൻ. സുജിനിയുടെ മാതാവ് ജയശ്രീ.