ചവറ: ഇടത്തോടുകളിലൂടെയുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും ശക്തമായ മഴയിലെ വെള്ളപ്പൊക്കവും ചവറ പഞ്ചായത്തിലെ കർഷകരെ വലയ്ക്കുന്നു. വർഷങ്ങൾക്കു മുൻപ് ടി.എസ് കനാലുമായി ബന്ധിപ്പിച്ച് കൃഷി ആവശ്യത്തിനായി നിർമ്മിച്ച ഇടത്തോടുകളും ചീപ്പുകളുമാണ് കർഷകരെ വലയ്ക്കുന്നത്. ഇടത്തോടുകൾ വഴിയാണ് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് ഇരച്ചു കയറുന്നത്. വർഷത്തിൽ രണ്ടു നെൽ കൃഷിയും എള്ള് കൃഷിയും നടത്തിയിരുന്ന സ്ഥലങ്ങളാണിവ. ഇടനില കൃഷിയായി ചേന, ചേമ്പ്, കാച്ചിൽ, വാഴ മുതലായവയുമുണ്ടായിരുന്നു. എന്നാൽ വർഷങ്ങളായി ചീപ്പുകൾ നന്നാക്കുകയോ ഇടത്തോടുകൾ വൃത്തിയാക്കുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലെ കിണറു വെള്ളത്തിന് പോലും ഉപ്പുരസമുണ്ടെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലമായാൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.
.........കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ സർക്കാരോ ചീപ്പുകളും ഇടത്തോടുകളും നന്നാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല
ചവറ പഞ്ചായത്തിലെ കർഷകർ
.........അധികൃതരുടെ അനാസ്ഥ.........
മുൻകാലങ്ങളിൽ ഈ പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനും മഴയിൽ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനും ചീപ്പുകൾ പലകയിട്ട് അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം മണ്ണേൽകടവ്, മുത്തങ്ങാത്തറ, പുളിമാന പടിഞ്ഞാറ്, പറത്തറ, പറപ്പുപടന്നയിൽ, കുരിശുമൂട് വിളക്കുമരം എന്നിവിടങ്ങളിലെ ചീപ്പുകളും ഇടത്തോടുകളുടെ സംരക്ഷണഭിത്തിയും തകർന്നു കിടക്കുകയാണ്.