crime
പിടിയിലായ പ്രതികൾ

കൊട്ടിയം: ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച ശേഷം സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്ത് കടക്കുന്ന സംഘത്തിലെ കുളത്തൂപ്പുഴ സ്വദേശികളായ രണ്ടുപേരെ ഇരവിപുരം പൊലീസ് പിടികൂടി. തൃശൂരിൽ എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്ന ഇരവിപുരം സ്വദേശിയായ പെൺകുട്ടിയുടെ സ്വർണം തട്ടിയെടുത്ത് കടന്ന സംഭവത്തിൽ കുളത്തൂപ്പുഴ തിങ്കൾക്കരിക്കം സാം നഗർ കളയ്ക്കാട് ഹൗസിൽ സിജിൻ സാബു (20), സാംനഗർ ഷാൻ മൻസിലിൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്.

ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പരിചയപ്പെട്ട പെൺകുട്ടിയോട് ഒരു സ്വർണ ലോക്കറ്റ് വാങ്ങി വച്ചിട്ടുണ്ടെന്നും അത് തരാൻ എവിടെ എത്തണമെന്നും സിജിൻ ചോദിച്ചതിനെ തുടർന്ന് പെൺകുട്ടി വീടിന്റെ ലൊക്കേഷൻ അയച്ചുകൊടുത്തു. തുടർന്ന് ഇക്കഴിഞ്ഞ 24ന് പുലർച്ചെ രണ്ടുമണിയോടെ പെൺകുട്ടിയുടെ ഇരവിപുരത്തെ വസതിയിലെത്തിയ പ്രതികൾ വീടിനുള്ളിൽ കയറി ലോക്കറ്റിട്ട് തരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ സ്വർണമാല വാങ്ങിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പിടിയിലാകുമ്പോൾ പ്രതിയുടെ കൈയ്യിലുണ്ടായിരുന്ന ഫോണിലെ സിം കാർഡ് ഒരു സ്ത്രീയുടെ പേരിലുള്ളതായിരുന്നു.

നിരവധി പെൺകുട്ടികൾ ഇത്തരത്തിലുള്ള ഇവരുടെ തട്ടിപ്പിനിരയായതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. തട്ടിയെടുത്ത മാല കുളത്തൂപ്പുഴയിലെ ഒരു ജുവലറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച ബൈക്കും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി എ. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഒ.വിനോദ്, എസ്.ഐ മാരായ അനീഷ്, ബിനോദ്, ഗ്രേഡ് എസ്.ഐ സുനിൽ, എ.എസ്.ഐ ഷിബു പീറ്റർ, സി.പി.ഓ. വിനു വിജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.