പുനലൂർ: ശിവൻകോവിൽ-മാർക്കറ്റ് റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സും തിരിച്ചറിയൽ കാർഡുകളും ബാങ്ക് പാസ് ബുക്കും പുനലൂരിലെ പിങ്ക് പൊലീസിന് കൈമാറിയ വീട്ടമ്മമാർ മാതൃകയായി.
പുനലൂർ നഗരസഭയിലെ കലയനാട് വെള്ളാംകോണം ശാരദാ ഭവനിൽ സരസു(50), അയൽവാസിയായ ശാരി ഭവനിൽ ശാന്ത(59) എന്നിവർക്കാണ്
5500 രൂപ അടങ്ങിയ പേഴ്സ്, ആധാർ, ഇ.എസ്.ഐ കാർഡുകൾ, കോട്ടവട്ടം ചരുവിള പുത്തൻ വീട്ടിൽ സരസമ്മയുടെ അഡ്രസിലുളള ഫെഡറൽ ബാങ്ക് ഇളമ്പൽ ബ്രാഞ്ചിന്റെ പാസ്ബുക്ക് എന്നിവ ലഭിച്ചത്.
ഇന്നലെ ഉച്ചക്ക് 12ന് ശ്രീരാമപുരം മാർക്കറ്റിന് സമീപത്തെ വർഷ ഓഡിറ്റോറിയത്തിന് മുന്നിലൂടെയുള്ള റോഡിൽ നിന്നാണ് ഇവ ലഭിച്ചത്.
ബാങ്ക് പാസ് ബുക്കിൽ കണ്ട ഫോൺ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാർക്കറ്റ് ജംഗ്ഷന് സമീപത്ത് വാഹന പരിശോധന നടത്തുന്ന പിങ്ക് പൊലീസിനെ ഇത് ഏൽപ്പിക്കുകയായിരുന്നു.