ഓച്ചിറ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ ജീവനക്കാരൻ തഴവ കുതിരപ്പന്തി ഗീതാനിവാസിൽ അനീഷിനെതിരെയാണ് (35) ഓച്ചിറ പൊലീസ് കേസെടുത്തത്.
പൊലീസ് പറയുന്നത്: കരുനാഗപ്പള്ളി സ്വദേശിയും വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ 33 കാരി കരുനാഗപ്പള്ളി എ.സി.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഇരുവരും കരുനാഗപ്പള്ളിയിലെ പി.എസ്.സി കോച്ചിംഗ് സെന്ററിൽ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി തഴവയിലുള്ള വീട്ടിൽ വച്ചും നഗ്നചിത്രം പകർത്തി ഭിഷണിപ്പെടുത്തി ആലപ്പുഴയിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
വിവാഹ വാഗ്ദാനത്തെ തുടർന്ന് യുവതി ഭർത്താവുമായി ചേർന്ന് ചവറ ഫാമിലി കോടതിയിൽ വിവാഹമോചനത്തിന് ജോയിന്റ് പെറ്റിഷൻ നൽകിയിരിക്കുകയാണ്. പ്രതിയുടെ ഭാര്യ ഗർഭിണിയാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട്. ഓച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി യുവതിയുടെ രഹസ്യ മൊഴിയെടുത്തു. തുടർന്ന് യുവതിയെ മെഡിക്കൽ പരിശോധന നടത്തി.