കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമിക്കും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. മഴക്കാലമായതിനാൽ കല്ലടയാറ്റിൽ നീരൊഴുക്ക് കൂടുതൽ ഉള്ളതിനാൽ ജൂലൈ അവസാനത്തോടെ നിർമാണ ജോലികൾ തുടങ്ങാനാണ് തീരുമാനം. കരാർ ഏറ്റെടുത്ത കോൺട്രാക്ടർ സ്ഥലം സന്ദർശിച്ചു. 25 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പദ്ധതിയ്ക്കായി കല്ലടയാറിന്റെ തീരത്തായി ഞാങ്കടവിൽ കിണറും പമ്പ് ഹൗസും പൂർത്തിയായിരുന്നു. ഇതിൽ നിന്ന് നൂറ് മീറ്ററിനുള്ളിൽ വരുന്ന അകലം പാലിച്ചാണ് തടയണ നിർമിക്കുക.
ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതെയും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിർമിക്കുക. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 88 മീറ്റർ നീളമുള്ളതാണ് നിർദ്ദിഷ്ട തടയണ. പഴയ ചീപ്പിനെപ്പോലെ റഗുലേറ്റർ മാതൃകയിലാണ് ഇത് നിർമിക്കുന്നത്. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോൺക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഹൈടെക് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.കോൺക്രീറ്റിൽ നിർമിക്കുന്ന തടയണയിൽ സ്റ്റീൽ ഷട്ടറുകളുണ്ടാകും. മഴക്കാലത്ത് അധിക ജലമെത്തുമ്പോൾ ഷട്ടർ തുറന്നുവിടാനുള്ള സംവിധാനമുണ്ടാകും. ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. പാലത്തിന്റെ നിലനിൽപ്പിന് യാതൊരു ദോഷവും ഉണ്ടാകില്ലെന്ന് വിലയിരുത്തിയ ശേഷമാണ് തടയണ നിർമാണത്തിന് അനുമതി നൽകിയത്.
ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് തടയണ നിർമാണം. മഴയെത്തും മുമ്പെ നിർമാണത്തിന്റെ നല്ലൊരു ഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലോക് ഡൗൺ പ്രഖ്യാപിച്ചത് തിരിച്ചടിയായി. രണ്ട് സീസൺ ജോലിയായിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ കണക്കാക്കിയിട്ടുള്ളത്. ഒന്നര വർഷംകൊണ്ട് ഇതിന്റെ നിർമാണ ജോലികൾ പൂർത്തിയാകും.