j

തൊടിയൂർ: കടയുടെ മുന്നിൽ നിറുത്തിയിരുന്ന സ്കൂട്ടർ മാസ്ക് ധരിച്ചെത്തിയ യുവാവ് മിന്നൽവേഗത്തിൽ മോഷ്ടിച്ച് കടന്നുകളഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുഴങ്ങോടി പാട്ടുപുരയ്ക്കൽ ജംഗ്ഷനിലായിരുന്നു സംഭവം. ഇവിടെ സ്റ്റേഷനറിക്കട നടത്തുന്ന മുഴങ്ങോടി ഭരതാലയത്തിൽ സുദർശനൻ, മരുമകൾ സീമ എന്നിവർ ഉച്ചഭക്ഷണവുമായി എത്തിയ കെ.എൽ 23-കെ 259 ാം നമ്പർ മസ്‌റ്റാഡ് സ്കൂട്ടറാണ് നിമിഷങ്ങൾക്കുള്ളിൽ കടത്തിയത്‌. സ്കൂട്ടർ കടയ്ക്ക് മുന്നിൽ നിറുത്തി ഭക്ഷണം കടയ്ക്കുള്ളിൽ വച്ച് തിരികെ ഇറങ്ങുമ്പോൾ മാസ്ക് ധരിച്ച യുവാവ് സ്കൂട്ടർ വെളുത്ത മണൽ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. താക്കോൽ സ്കൂട്ടറിൽത്തന്നെ വച്ചാണ് സീമ കടയ്ക്കുള്ളിലേക്ക് പോയത്. മോഷ്ടാവിന്റെ ചിത്രം സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തി വരുന്നു. സീമയുടെ ഭർത്താവ് ബിജുവിന്റെ പേരിലുള്ളതാണ് സ്കൂട്ടർ.