photo
ജോസഫ്

കൊട്ടാരക്കര: കൊട്ടാരക്കര പള്ളിയ്ക്കൽ ഏലായിൽ വീണ്ടും നെൽക്കൃഷിയുടെ ആരവം മുഴങ്ങുമ്പോൾ ജോസഫ് പ്രായം മറക്കും. കുട്ടിക്കാലത്തേ പാടത്തെ ചെളിയിലും വെള്ളത്തിലും പണിക്കിറങ്ങിത്തുടങ്ങിയതാണ് പള്ളിയ്ക്കൽ കിഴക്ക് കാരാണിയിൽ ജോസഫ്. ഇപ്പോൾ വയസ് എഴുപത്താറ് പിന്നിട്ടു. കൂലിപ്പണിയ്ക്ക് പോയാണ് ഇത്രകാലവും കഴിഞ്ഞുകൂടുന്നതെങ്കിലും ജോസഫിന് പാടത്തെ പണികളാണ് ഇഷ്ടം. കണ്ടം പൂട്ടലും വരമ്പ് പിടിയ്ക്കലും വിത്തുവിതയും പിന്നെ കളപറിയ്ക്കലും കൊയ്ത്തുമൊക്കെയായി പാടത്ത് സജീവമായിരുന്ന പഴയകാലം. ഇപ്പോൾ പുതിയ തലമുറ പള്ളിയ്ക്കൽ ഏലായിൽ നെൽക്കൃഷിയ്ക്ക് തുടക്കമിട്ടപ്പോൾ ജോസഫും ഒപ്പം കൂടി. പ്രായം മറന്ന് ചെളിവെള്ളത്തിലിറങ്ങി. ജോസഫിന്റെ അച്ഛൻ ചാക്കോ നാട്ടിലെ പ്രധാന കൃഷിപ്പണിക്കാരനായിരുന്നു. സ്വന്തമായി നിലവും കരപുരയിടങ്ങളുമുണ്ടായിരുന്നു. അച്ഛന്റെ കൈപിടിച്ച് പാടത്തെ പണിക്കിറങ്ങിയത് നന്നെ ചെറുപ്പത്തിലാണ്. പിന്നെ അതൊരു തൊഴിലാക്കി. പണ്ടൊക്കെ പാടത്തെ പണികൾക്ക് ഒട്ടേറെപ്പേരുണ്ടായിരുന്നു. ഞാറ്റുപാട്ടും കൊയ്ത്തുപാട്ടുമൊക്കെ അവരൊന്നിച്ച് പാടി വേല ആഘോഷമാക്കി. വരമ്പത്തിരുന്ന് കഞ്ഞിയും കപ്പയും കഴിച്ചതിന്റെ രുചിമേളം ഇപ്പോഴും ജോസഫിന്റെ ചുണ്ടിൽ നിറയുകയാണ്. പള്ളിയ്ക്കൽ ഏലാകളിൽ ഇടവേളയ്ക്ക് ശേഷം നെൽക്കൃഷി തുടങ്ങിയതിന്റെ ആവേശത്തിലാണ് ജോസഫ് അടക്കമുള്ളവർ. കൊയ്ത്തുപാട്ടിന്റെ ഈരടികൾ ഇപ്പോഴേ ഉള്ളിൽ തത്തിക്കളിക്കുന്നു. കന്നിക്കൊയ്ത്തിനുള്ള വിത്തുകളാണ് വിതച്ചത്. നാമ്പ് വന്ന് കതിരണിയുന്നതും കാത്തിരിക്കാൻ പുതുതലമുറക്കാരുണ്ടെന്നത് കൂടുതൽ സന്തോഷം തരുന്നതായി ജോസഫ് പറഞ്ഞു. പഴയ പണിക്കാർ പലരും പാടത്തേക്കിറങ്ങിവരുന്നുണ്ട്.