കർഷകർ സവാള ഉണക്കി അറകളിൽ സൂക്ഷിച്ചുതുടങ്ങി
പുനലൂർ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമായതോടെ പച്ചക്കറി വില അതിർത്തി താലൂക്കുകളിൽ കുത്തനെ താഴ്ന്നു. തമിഴ്നാട് വിപണികളിൽ പച്ചക്കറിയടക്കമുള്ള സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇതോടെ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി ആര്യങ്കാവ് വഴി കേരളത്തിലേക്ക് വരുന്ന ലോറികളുടെ എണ്ണവും വലിയതോതിൽ കുറഞ്ഞു.
തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ വിളവെടുപ്പ് മുടങ്ങിയിട്ട് ആഴ്ചകളായി. സവാള, ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി, ബീൻസ്, ബീട്രൂട്ട്, കാരറ്റ്, വെണ്ടക്ക തുടങ്ങിയ പച്ചക്കറി ഇനങ്ങളുടെ വിലയാണ് ഗണ്യമായി താഴ്ന്നത്. രണ്ടുമാസം മുൻപ് പുനലൂർ, പത്തനാപുരം താലൂക്കുകളിൽ ഒരു കിലോക്ക് 210 രൂപയ്ക്ക് വിറ്റിരുന്ന സവാള ഇപ്പോൾ 15 രൂപക്കാണ് വിൽക്കുന്നത്. ചെറിയ ഉള്ളിക്ക് 45 രൂപയാണ് ചെറുകിട വ്യാപാരികൾ ഈടാക്കുന്നത്.
തമിഴ്നാട്ടിൽ സവാള വില 10 രൂപയായി താഴ്ന്നു. ഇതോടെ കഴിഞ്ഞമാസം വിളവെടുത്ത ടൺ കണക്കിന് സവാളകൾ ഉണക്കി അറകളിൽ സൂക്ഷിക്കുകയാണ് കർഷകർ. പുറം തോലികൾ കളഞ്ഞ് മേന്മയേറിയ സവാളകളാണ് കൃഷിയിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ സൂക്ഷിക്കുന്നത്. തിരുനെൽവേലി, തെങ്കാശി, പാവൂർ സത്രം, ചുരണ്ട, പുളിയൻകുടി തുടങ്ങിയ സ്ഥലങ്ങളിലാണ് സവാള അറകളിൽ സൂക്ഷിക്കാൻ തുടങ്ങിയത്.
പച്ചക്കറി ലോറികൾ
നേരത്തെ എത്തിയിരുന്നത്: 100 ന് മേൽ
ഇപ്പോൾ: 50ഓളം
സവാള വില
രണ്ടുമാസം മുൻപ്: 210 രൂപ
ഇപ്പോൾ: 15 രൂപ
തമിഴ്നാട്ടിൽ: 10 രൂപ
''
രോഗ വ്യാപനമുണ്ടാകുമോയെന്ന് ഭയന്നാണ് ജനം പിൻവാങ്ങുന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്കുമായെത്തുന്ന ലോറി ജീവനക്കാരുമായി സമ്പർക്കം പുലർത്താനും ഭയപ്പെടുന്നു.
വ്യാപാരികൾ